കായംകുളം: മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളെ കായംകുളം പോലീസ് പിടികൂടി (Kayamkulam attempted murder case arrest 2026). കൃഷ്ണപുരം സ്വദേശികളായ ആദിൽ അഫ്സർ (20), മുഹമ്മദ് സഹീർ (21), പത്തിയൂർ സ്വദേശി അജ്മൽ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ വലയിലായത്.
ഈ മാസം ആറാം തീയതി പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷനിലെ ചായക്കടയ്ക്ക് മുന്നിലായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് പ്രതികൾ യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു.
കല്ലേലിഭാഗം സ്വദേശിയായ യുവാവിനും സുഹൃത്തുക്കൾക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റു. തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ചാണ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ വള്ളികുന്നം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ മുൻപും അടിപിടി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. എഎസ്ഐ ഹരി, സിപിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary:
Kayamkulam police have arrested three youths—Adil Afsar (20), Muhammed Zaheer (21), and Ajmal (20)—for the attempted murder of a group of youths. The incident occurred on March 6 at ONK Junction following a dispute. The accused reportedly attacked the victims with lethal weapons at their lodge, causing severe head injuries. The suspects, who went into hiding after the crime, were apprehended from Kothamangalam. Adil Afsar, the second accused, has a prior criminal record in Karunagappally and Vallikunnam stations.

