മുംബൈ: ഐ.സി.സി ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത വിജയമായി മാറുന്നു (T20 World Cup 2026 viewership record). ടൂർണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിൽ മാത്രം കാഴ്ചക്കാരുടെ എണ്ണം 50 കോടി (500 മില്യൻ) പിന്നിട്ടതായി ഐ.സി.സി ചെയർമാൻ ജയ് ഷാ സ്ഥിരീകരിച്ചു. ഏതൊരു ടി20 ലോകകപ്പിനും ലഭിക്കുന്ന ഏറ്റവും ഉയർന്ന റേറ്റിങ്ങാണിത്. തന്റെ എക്സ് (X) അക്കൗണ്ടിലൂടെയാണ് ജയ് ഷാ ഈ റെക്കോർഡ് നേട്ടം പങ്കുവെച്ചത്.
ടിവി സംപ്രേഷണത്തിന് പുറമെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ ഒരേസമയം 6.05 കോടി (60.5 മില്യൻ) ആളുകൾ മത്സരം കണ്ടത് പുതിയ ആഗോള റെക്കോർഡായി മാറി.
സെമി ഫൈനൽ ചിത്രം തെളിഞ്ഞു
ലോകകപ്പിലെ ആവേശകരമായ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ബുധനാഴ്ച തുടക്കമായി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലാണ് ആദ്യ പോരാട്ടം. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ഏയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക. മിച്ചൽ സാന്റ്നറുടെ കിവിപ്പടയെയാണ് അവർ നേരിടുന്നത്.
മാർച്ച് അഞ്ചിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ സെമിയിലെത്തിയത്.
സഞ്ജുവിന്റെ ‘മാസ്’ പ്രകടനം
ഇന്ത്യ സെമിയിലെത്തിയതിൽ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം നിർണായകമായി. വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു തകർപ്പൻ ഫോമിലാണ്. ഹാരി ബ്രൂക്ക് നയിക്കുന്ന കരുത്തരായ ഇംഗ്ലണ്ടിനെതിരെയും സഞ്ജുവിൽ തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. സ്വന്തം മണ്ണിൽ കിരീടം നിലനിർത്താൻ ടീം ഇന്ത്യക്ക് ഇനി വെറും രണ്ട് വിജയങ്ങൾ കൂടി മതി.
Story Summary:
The ongoing ICC T20 World Cup has set a historic viewership record, crossing 500 million viewers in India alone. ICC Chairman Jay Shah confirmed the milestone, noting a peak concurrent viewership of 60.5 million on Jio Hotstar. As the tournament enters the semi-finals, South Africa faces New Zealand in the first match, while India, powered by Sanju Samson’s unbeaten 97, is set to clash with defending finalists England on March 5 at Wankhede.

