അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാൻ കടുത്ത പ്രതികാരത്തിന് ഒരുങ്ങുന്നതിന്റെ സൂചനകൾ പുറത്തുവന്നു (Iran Red Flag Jamkaran Mosque). ഇതിന്റെ ഭാഗമായി ഇറാനിലെ കോം (Qom) നഗരത്തിലുള്ള ജംകരൻ പള്ളിക്ക് മുകളിൽ ‘ചുവന്ന കൊടി’ (Red Flag of Revenge) ഉയർത്തി.
ഷിയാ പാരമ്പര്യമനുസരിച്ച് രക്തസാക്ഷിത്വത്തിന് പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനമായാണ് പള്ളിക്ക് മുകളിൽ ചുവന്ന കൊടി ഉയർത്തുന്നത്. ഖമേനിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെയാണിത്.
അതേസമയം , ദുബായിൽ ഇറാന്റെ മിസൈൽ ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടർന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടി. ദുബായിലെ പാം ജുമൈറയിലുള്ള ഹോട്ടലിലും ബുർജ് അൽ അറബിന് സമീപവും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ടുണ്ട്. ബുർജ് ഖലീഫയ്ക്ക് സമീപം പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
അബുദാബിയിലെ റെസിഡൻഷ്യൽ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഏഷ്യക്കാരനായ ഒരു പ്രവാസി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കുവൈത്ത്, ഖത്തർ, യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചാണ് ഇറാൻ ആക്രമണം തുടരുന്നത്. മേഖലയിലെ പ്രധാന വിമാനത്താവളങ്ങളെല്ലാം അടച്ചു.

