ന്യൂഡൽഹി: ഇറാന് നേരെയുള്ള ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിലും തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളിലും ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി (India Reaction on Iran Israel War). മേഖലയിലെ എല്ലാ രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി തുടങ്ങിയതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമായത്.
സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത് ഒഴിവാക്കണമെന്നും എല്ലാ രാജ്യങ്ങളുടെയും പരമാധികാരം മാനിക്കപ്പെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പൗരന്മാരുടെ സുരക്ഷയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
അതേസമയം , പശ്ചിമേഷ്യയിലുള്ള ഓരോ ഇന്ത്യൻ പൗരന്റെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ മുൻഗണന നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് വി.ഡി സതീശനും പ്രധാനമന്ത്രിക്ക് കത്തയച്ചു.
സുരക്ഷാ കാരണങ്ങളാൽ എയർ ഇന്ത്യയും ഇൻഡിഗോയും ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. ഖത്തർ എയർവേയ്‌സ്, ടർക്കിഷ് എയർലൈൻ എന്നിവർ നേരത്തെ തന്നെ സർവീസുകൾ റദ്ദാക്കിയിരുന്നു.
മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുമായി എംബസികൾ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. സംഘർഷം രൂക്ഷമായ ഇടങ്ങളിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള സാധ്യതകളും സർക്കാർ ആരായുന്നുണ്ട്.
Story Summary: India expressed deep concern over the escalating conflict between the Israel-US alliance and Iran. The Ministry of External Affairs urged all parties to exercise restraint and prioritize the safety of citizens. Leaders like Rahul Gandhi and V.D. Satheesan called for immediate measures to protect Indian expats. Major airlines, including Air India and IndiGo, have suspended flights to the Middle East due to the volatile situation.

