ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹറൈച്ച് ജില്ലയിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകേണ്ട 13,000-ത്തിലധികം പാഠപുസ്തകങ്ങൾ ആക്രിക്കടയിൽ വിറ്റതായി കണ്ടെത്തി (UP Textbook Scam). സമഗ്ര ശിക്ഷാ പദ്ധതിയുടെ ഭാഗമായി അച്ചടിച്ച പത്ത് ടണ്ണോളം വരുന്ന പുസ്തകങ്ങളാണ് ഉദ്യോഗസ്ഥർ മറിച്ചുവിറ്റത്. ജില്ലാ മജിസ്‌ട്രേറ്റ് അക്ഷയ് ത്രിപാഠിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
ഫെബ്രുവരി 17-ന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പുസ്തകങ്ങൾ കയറ്റിയ ട്രക്ക് പോലീസ് പിടികൂടുകയായിരുന്നു. ബഹറൈച്ചിൽ നിന്ന് ലഖിംപൂരിലേക്ക് പുസ്തകങ്ങൾ കടത്തുന്നതിനിടെയാണ് പിടികൂടിയത്. ഉത്തരാഖണ്ഡിലെ ഒരു സ്ഥാപനത്തിന് ആക്രി വിലയ്ക്ക് വിൽക്കാനായിരുന്നു പദ്ധതി. ആകെ 13,595 പുസ്തകങ്ങളാണ് ട്രക്കിലുണ്ടായിരുന്നത്.
സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ രണ്ട് സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. രണ്ട് കരാർ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
ആക്രിക്കച്ചവടക്കാരനായ ദിൽഷാദ് അഹമ്മദ്, ട്രക്ക് ഉടമ മുഹമ്മദ് അസ്‌ലം എന്നിവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തു. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. 2026-27 അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപേ തന്നെ ഇത്തരമൊരു അഴിമതി നടന്നത് വിദ്യാഭ്യാസ വകുപ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Story Summary:
Over 13,000 government school textbooks meant for free distribution in Bahraich, UP, were found sold to a scrap dealer. Two government employees were suspended and two contractual staff were fired after a truck carrying 10 tonnes of books was intercepted.

