കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാദാപുരം സീറ്റ് മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്ന പ്രമേയം പാസാക്കി യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി (Nadapuram Muslim League). മണ്ഡലത്തിൽ ലീഗിനുണ്ടായ ജനസ്വാധീനവും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് ലഭിച്ച വലിയ ഭൂരിപക്ഷവും ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ചില സീറ്റ് വെച്ചുമാറ്റങ്ങൾക്കും യുഡിഎഫിൽ ധാരണയായിട്ടുണ്ട്: മുസ്ലിം ലീഗിന്റെ കൈവശമുള്ള കോങ്ങാട് സീറ്റ് കോൺഗ്രസിനും, പകരം കോൺഗ്രസിന്റെ ചേലക്കര സീറ്റ് ലീഗിനും നൽകാനാണ് പ്രാഥമിക ധാരണ. വി.ഡി. സതീശന്റെ ‘പുതുയുഗ യാത്ര’ തൃശൂർ കുന്നംകുളത്ത് എത്തിയപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്.
കോങ്ങാട് മണ്ഡലത്തിൽ വി.കെ. ശ്രീകണ്ഠൻ എംപിയുടെ ഭാര്യ കെ.എ. തുളസി മത്സരിക്കാനാണ് സാധ്യത. നേരത്തെ ചേലക്കരയിലും ഒറ്റപ്പാലത്തും മത്സരിച്ച പരിചയം ഇവർക്കുണ്ട്.
നാദാപുരം മണ്ഡലം കോൺഗ്രസ് വിട്ടുനൽകുമോ എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. സീറ്റ് വെച്ചുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
Story Summary:
The Youth League has demanded that Muslim League take over the Nadapuram seat, while UDF leaders have reportedly agreed to swap the Chelakkara and Kongad constituencies for the upcoming assembly elections.

