കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് നേരെയുള്ള ശാരീരിക പീഡനങ്ങളെ നിയമവിധേയമാക്കുന്ന പുതിയ ശിക്ഷാനിയമം താലിബാൻ ഭരണകൂടം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട 90 പേജുള്ള പുതിയ പീനൽ കോഡ്, സ്ത്രീകളുടെയും സാധാരണ പൗരന്മാരുടെയും അവകാശങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നതാണ്.(Taliban tightens anti-women laws in Afghanistan, Domestic violence and slavery are legalized!)
പുതിയ നിയമത്തിലെ ഏറ്റവും വിവാദപരമായ വ്യവസ്ഥകൾ ആണുള്ളത്. എല്ലുകൾ ഒടിയുകയോ തുറന്ന മുറിവുകൾ ഉണ്ടാവുകയോ ചെയ്യാത്ത പക്ഷം ഭർത്താക്കന്മാർക്ക് ഭാര്യമാരെയും കുട്ടികളെയും മർദ്ദിക്കാൻ നിയമം അനുവാദം നൽകുന്നു. മർദ്ദനമേറ്റ് ഭാര്യക്ക് ഒടിവുകളോ ഗുരുതര മുറിവുകളോ ഉണ്ടായാൽ പോലും ഭർത്താവിന് ലഭിക്കുന്നത് വെറും 15 ദിവസത്തെ തടവ് ശിക്ഷ മാത്രമാണ്.
ഇതേ നിയമത്തിലൂടെ രാജ്യത്ത് അടിമത്തത്തെയും താലിബാൻ നിയമവിധേയമാക്കിയിട്ടുണ്ട്. ഭർത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്ന സ്ത്രീകൾക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കും. കോടതിയിൽ പീഡനം തെളിയിക്കണമെങ്കിൽ സ്ത്രീകൾക്ക് മുന്നിൽ കടുത്ത നിബന്ധനകളാണ് വച്ചിരിക്കുന്നത്. സ്ത്രീ തന്റെ മുറിവുകൾ ജഡ്ജിയെ കാണിക്കണം. എന്നാൽ ശരീരം പൂർണ്ണമായും മൂടിയായിരിക്കണം കോടതിയിൽ എത്തേണ്ടത്. ഇതിനുപുറമെ, ഭർത്താവോ മറ്റൊരു പുരുഷ രക്ഷാധികാരിയോ കൂടെയുണ്ടെങ്കിൽ മാത്രമേ സ്ത്രീക്ക് കോടതിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ.
പുതിയ നിയമത്തിലെ ആർട്ടിക്കിൾ 9 അനുസരിച്ച് അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിക്കുന്നു. മതപണ്ഡിതർ (ഉലമ), വരേണ്യവർഗം (അഷ്‌റഫ്), മധ്യവർഗം, താഴ്ന്ന വിഭാഗം എന്നിവയാണിവ. ഇതനുസരിച്ച്, ഒരാൾ ചെയ്യുന്ന കുറ്റത്തിനുള്ള ശിക്ഷ നിശ്ചയിക്കുന്നത് കുറ്റത്തിന്റെ ഗൗരവം നോക്കിയല്ല, മറിച്ച് കുറ്റവാളിയുടെ സാമൂഹിക നിലവാരം നോക്കിയായിരിക്കും. ഉയർന്ന വിഭാഗത്തിലുള്ളവർക്ക് കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കൂ എന്ന് ഇത് വ്യക്തമാക്കുന്നു.



