തിരുവനന്തപുരം: സംസ്ഥാനത്തെ പൗരന്മാർക്ക് ആധികാരികമായ തിരിച്ചറിയൽ രേഖ ഉറപ്പാക്കുന്നതിനായി ‘കേരള നേറ്റിവിറ്റി കാർഡ്’ ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി (Kerala Nativity Card Bill). ഒരാൾ കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന നിലവിലെ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പരിഷ്കരിച്ച രൂപമാണിത്. പൗരത്വ ഭേദഗതി നിയമം (CAA), വോട്ടർ പട്ടിക പരിഷ്കരണം എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ആർക്കൊക്കെ കാർഡ് ലഭിക്കും?
കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരുമായ വ്യക്തികൾക്ക് കാർഡിന് അർഹതയുണ്ട്. മാതാപിതാക്കളോ പൂർവ്വികരോ കേരളത്തിൽ ജനിച്ചവരാണെങ്കിലും (വിദേശ പൗരത്വമില്ലെങ്കിൽ) ഈ കാർഡിന് അപേക്ഷിക്കാം. തൊഴിൽ ആവശ്യങ്ങൾക്കായി മാതാപിതാക്കൾ കേരളത്തിന് പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവർക്കും (വിദേശ പൗരത്വമില്ലെങ്കിൽ) ‘നേറ്റീവ്’ പദവി ലഭിക്കും.
വിദേശ പൗരത്വം സ്വീകരിച്ചവർക്കോ, കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം നേടുന്നവർക്കോ ഈ കാർഡ് ലഭിക്കില്ല. അത്തരം സാഹചര്യങ്ങളിൽ കാർഡ് അസാധുവാകും.
അപേക്ഷാ രീതിയും അധികാര പരിധിയും
തഹസിൽദാർക്കാണ് കാർഡ് അനുവദിക്കാനുള്ള അധികാരം. എന്നാൽ ഇതുസംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കണം. കാർഡ് സംബന്ധിച്ച് ആർ.ഡി.ഒ (Revenue Divisional Officer) എടുക്കുന്ന തീരുമാനങ്ങളിൽ പരാതിയുണ്ടെങ്കിൽ ജില്ലാ കളക്ടർക്ക് പുനപരിശോധനാ അധികാരം ഉണ്ടായിരിക്കും. കക്ഷിയുടെ ഭാഗം കേട്ട ശേഷം മാത്രമേ തീരുമാനങ്ങളിൽ മാറ്റം വരുത്താൻ പാടുള്ളൂ. സർക്കാർ വകുപ്പുകളുടെ വിവിധ സേവനങ്ങൾക്കായി നേറ്റിവിറ്റി കാർഡ് ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് സർക്കാർ വിജ്ഞാപനമിറക്കും.



