കൊച്ചി: കേരളത്തിൽ 2,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര ടെക്‌നോളജി, എഞ്ചിനീയറിംഗ് കമ്പനിയായ എസ്‌എഫ്‌ഒ ടെക്‌നോളജീസ്. ബുധനാഴ്ച സമാപിച്ച അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് ‘ട്രേഡെക്‌സ് കേരള 2026’ വേദിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീറാണ് പദ്ധതി പ്രഘ്യപിച്ചത്.
പരിപാടിയിൽ വച്ച് ഡോ. ജഹാംഗീർ സംസ്ഥാന സർക്കാരിന് താൽപ്പര്യ പത്രം (ഇഒഐ) കൈമാറി. സർക്കാരിനുവേണ്ടി, വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഇഒഐ സ്വീകരിച്ചു. കേരളത്തിൽ നിക്ഷേപിക്കാനുള്ള ഗ്രൂപ്പിന്റെ തീരുമാനത്തെ വ്യവസായ മന്ത്രി പി. രാജീവ് സ്വാഗതം ചെയ്യ്തു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കമ്പനിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു.
അഡ്വാൻസ്ഡ് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സർവീസസ്, സോഫ്റ്റ്‌വെയർ ആൻഡ് എംബഡഡ് എഞ്ചിനീയറിംഗ്, എനർജി സൊല്യൂഷൻസ്, പ്രിസിഷൻ എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് ഘട്ടം ഘട്ടമായി നിക്ഷേപം നിക്ഷേപം നടത്തുക. ഏറ്റവും വലിയ ഇന്ത്യൻ ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് കമ്പനിയാണ് എസ്‌എഫ്‌ഒ ടെക്‌നോളജീസ്.
പ്രാരംഭ ഘട്ടത്തിൽ പദ്ധതി ഏകദേശം 900 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‌എഫ്‌ഒ ടെക്‌നോളജീസ് പോലുള്ള ഒരു സ്ഥാപനം സംസ്ഥാനത്ത് ₹2,000 കോടി നൽകാനുള്ള തീരുമാനം കേരളത്തിന്റെ വ്യവസായ സൗഹൃദ നയങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്ന് രാജീവ് പറഞ്ഞു. “എസ്‌എഫ്‌ഒയുടെ നിക്ഷേപം കേരളത്തിലെ യുവാക്കൾക്ക് അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകും,” മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ നിക്ഷേപം വികസിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിൽ സംസ്ഥാനത്തെ വ്യവസായ സൗഹൃദ ആവാസവ്യവസ്ഥ ഒരു പ്രധാന ഘടകമാണെന്ന് ഡോ. ജഹാംഗീർ അഭിപ്രായപ്പെട്ടു.



