കൊച്ചി: സൈബർ ആക്രമണങ്ങൾക്കെതിരെ സർക്കാരിന്റെ സഹായം തേടിയ നടി രേഖ രതീഷിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കലാമണ്ഡലം സത്യഭാമ (Kalamandalam Sathyabhama vs Rekha Ratheesh). സോഷ്യൽ മീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങളെന്നും, ജീവിതത്തിലെ വ്യക്തിപരമായ തീരുമാനങ്ങളാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണമെന്നും സത്യഭാമ ഫേസ്ബുക്കിൽ കുറിച്ചു.
“അഞ്ചു കല്യാണം സാരി മാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോദിച്ചാൽ പോരെ റോക്കറ്റിൽ,” എന്നിങ്ങനെയായിരുന്നു സത്യഭാമയുടെ പരിഹാസം. രേഖ ഒരു പബ്ലിക് ഫിഗർ ആയതുകൊണ്ടാണ് ഇത്രയും ടെൻഷനെന്നും, കുറച്ചുനാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ മാറിനിന്നാൽ എല്ലാം ശരിയാകുമെന്നും സത്യഭാമ പറയുന്നു. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’ എന്നാണ് രേഖയുടെ വീഡിയോയെ സത്യഭാമ വിശേഷിപ്പിച്ചത്.
യൂട്യൂബ് ചാനലുകൾ തന്നെ തേജോവധം ചെയ്യുന്നുവെന്നും വ്യക്തിജീവിതത്തെക്കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നുമാണ് രേഖ രതീഷ് വീഡിയോയിലൂടെ പറഞ്ഞത്. മകന്റെ ഭാവിയെപ്പോലും ഇത് ബാധിക്കുമെന്നും തന്നെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും നടി വീഡിയോയിൽ കണ്ണീരോടെ അഭ്യർത്ഥിച്ചിരുന്നു.
സീരിയൽ മേഖലയിലെ പ്രമുഖ നടിയായ രേഖ രതീഷിനെതിരെ സത്യഭാമ നടത്തിയ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.



