മുംബൈ: ബോളിവുഡിലെ ചേരിതിരിവുകളും നെപ്പോട്ടിസവും കാരണം തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് മനസ്സ് തുറന്ന് നടി പ്രിയങ്ക ചോപ്ര (Priyanka Chopra Nepotism Bollywood). കരാർ ഒപ്പിട്ട സിനിമയിൽ നിന്ന് പോലും ചില നടന്മാരുടെയും സംവിധായകരുടെയും ഇടപെടൽ മൂലം തന്നെ അപ്രതീക്ഷിതമായി ഒഴിവാക്കിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.
2007-ൽ ‘സലാം-ഇ-ഇഷ്ഖ്’ എന്ന സിനിമയുടെ സെറ്റിലിരിക്കെയാണ് താൻ കരാർ ഒപ്പിട്ട മറ്റൊരു ചിത്രത്തിലെ നായകൻ പ്രിയങ്കയെ കാണാൻ എത്തിയത്. പിന്തുണ നൽകാൻ വന്നതാണെന്ന് കരുതിയെങ്കിലും, തന്നെ ആ സിനിമയിൽ നിന്ന് പുറത്താക്കിയ വിവരമാണ് അദ്ദേഹം അറിയിച്ചതെന്ന് പ്രിയങ്ക ഓർത്തെടുത്തു.
“സംവിധായകൻ അബദ്ധത്തിൽ നിനക്ക് ഈ സിനിമ തന്നതാണ്. മറ്റൊരു മുൻനിര നായികയെയാണ് ഈ വേഷത്തിലേക്ക് നേരത്തെ തീരുമാനിച്ചിരുന്നത്” എന്നായിരുന്നു നായകന്റെ മറുപടി. വെറും 22 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ നേരിട്ട ഈ അനുഭവം തന്നെ തകർത്തു കളഞ്ഞുവെന്ന് താരം പറഞ്ഞു. അഭിനയം നിർത്തി പഠിക്കാൻ പോയാലോ എന്ന് വരെ അന്ന് ചിന്തിച്ചിരുന്നതായും പ്രിയങ്ക വെളിപ്പെടുത്തി.
കരിയറിന്റെ തുടക്കത്തിൽ നെപ്പോട്ടിസം എന്താണെന്ന് അറിയില്ലായിരുന്നു. തനിക്ക് വേണ്ടി സിനിമകൾ നിർമ്മിക്കാൻ ആരുമില്ലായിരുന്നുവെന്നും, പലപ്പോഴും ഒന്നാം നായികയായി തീരുമാനിച്ച ശേഷം പെട്ടെന്ന് രണ്ടാം നായികയാക്കി തരംതാഴ്ത്തിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സിനിമയിലെ ഈ രാഷ്ട്രീയവും അവഗണനയുമാണ് പ്രിയങ്കയെ ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് മാറാൻ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന്. മുൻപും താരം ബോളിവുഡിലെ വിവേചനങ്ങളെക്കുറിച്ച് ‘ഡാക്സ് ഷെപ്പേർഡ്’ പോഡ്‌കാസ്റ്റിൽ തുറന്നു പറഞ്ഞിരുന്നു.



