കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്സ് ഷോറൂമിൽ വൈകുന്നേരം ആറ് മണിയോടെ വൻ തീപിടുത്തമുണ്ടായി (Jayalakshmi Silks Kozhikode Fire). കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ആരംഭിച്ച തീ നിമിഷങ്ങൾക്കുള്ളിൽ മൂന്നും നാലും നിലകളിലേക്ക് പടരുകയായിരുന്നു. സംഭവസമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് പൊള്ളലേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഷോറൂമിലെ ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. കൂടുതൽ ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റുകളോടും സ്ഥലത്തെത്താൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. നിലവിൽ പത്തോളം യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കെട്ടിടത്തിന് പുറത്തേക്ക് വലിയ തോതിൽ പുക ഉയരുന്നത് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ദൃശ്യമാണ്. ഷോറൂമിനുള്ളിലെ തുണിത്തരങ്ങൾ ഉള്ളതിനാൽ തീ അതിവേഗം ആളിപ്പടരുന്നത് അഗ്നിശമന സേനയ്ക്ക് വെല്ലുവിളിയുയർത്തുന്നു. പാളയം ഭാഗത്തേക്കുള്ള ഗതാഗതം പോലീസ് പൂർണ്ണമായും തടഞ്ഞു. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് നാട്ടുകാരെയും വാഹനങ്ങളെയും പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് പ്രാഥമികമായി സംശയിക്കുന്നത്.



