തിരുവനന്തപുരം: കേരളത്തിലെ ബാർ ഹോട്ടലുകളുടെ പ്രവർത്തന സമയം ഏകീകരിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങുന്നു. പുതിയ തീരുമാനപ്രകാരം സംസ്ഥാനത്തെ എല്ലാ ബാറുകളും ഇനി മുതൽ രാവിലെ 10 മണി മുതൽ അർദ്ധരാത്രി 12 മണി വരെ പ്രവർത്തിക്കും. നിലവിൽ ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രം ലഭിച്ചിരുന്ന ഈ ആനുകൂല്യം എല്ലാ ബാറുകൾക്കും ഒരുപോലെ ലഭ്യമാക്കാനാണ് സർക്കാരിന്റെ തീരുമാനം.
നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്നു ഭൂരിഭാഗം ബാറുകളുടെയും സമയം. ഇത് മാറ്റി രാവിലെയും രാത്രിയും ഓരോ മണിക്കൂർ വീതം വർദ്ധിപ്പിച്ചു. ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രം ലഭിച്ചിരുന്ന രാത്രി 12 വരെയുള്ള പ്രവർത്തന സമയം ഇനി സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ബാധകമാകും.
ബാറുകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രവർത്തന സമയം വർദ്ധിപ്പിക്കണമെന്ന് ബാറുടമകൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം.വിവേചനം ഒഴിവാക്കാനും ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാനും പുതിയ ഏകീകൃത സമയക്രമം സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ ഈ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.



