അബുദാബി/റിയാദ്: യു.എ.ഇയിലും സൗദി അറേബ്യയിലും റംസാൻ മാസപ്പിറവി നിരീക്ഷിക്കാൻ അതാത് രാജ്യങ്ങളിലെ ഔദ്യോഗിക സമിതികൾ ആഹ്വാനം ചെയ്തു (Ramadan 2026 Moon Sighting UAE). ചൊവ്വാഴ്ച (ഫെബ്രുവരി 17) സന്ധ്യയ്ക്ക് മഗ്രിബ് നമസ്‌കാരത്തിന് ശേഷമാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്.
ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് യു.എ.ഇ ഫത്വ കൗൺസിൽ ആവശ്യപ്പെട്ടു. മാസപ്പിറവി കാണുന്നവർ 027774647 എന്ന നമ്പറിലോ ഫത്വ കൗൺസിലിന്റെ ഓൺലൈൻ പോർട്ടൽ വഴിയോ വിവരം അറിയിക്കണം. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ മാസപ്പിറവി നിരീക്ഷിക്കുന്നവർ അടുത്തുള്ള കോടതിയെ വിവരം അറിയിക്കണമെന്ന് സൗദി സുപ്രീം കോടതി നിർദ്ദേശിച്ചു.
ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാൽ ഫെബ്രുവരി 18-ന് (ബുധനാഴ്ച) റംസാൻ ഒന്നായിരിക്കും. മാസപ്പിറവി കണ്ടില്ലെങ്കിൽ ശഅബാൻ 30 പൂർത്തിയാക്കി ഫെബ്രുവരി 19-ന് (വ്യാഴാഴ്ച) വ്രതം ആരംഭിക്കും. ചൊവ്വാഴ്ച മാസപ്പിറവി കാണാൻ സാധ്യതയില്ലാത്തതിനാൽ ഫെബ്രുവരി 19-ന് റംസാൻ വ്രതം ആരംഭിക്കുമെന്ന് ഒമാൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
റംസാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ചൊവ്വാഴ്ച രാത്രിയോടെ പുറത്തുവരും.



