ന്യൂഡൽഹി: ഭാവിയിൽ നിലവിലുള്ള തൊഴിലുകളുടെ പകുതിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൂലം ഇല്ലാതാകുമെന്ന് സമ്പാർക് ഫൗണ്ടേഷൻ സ്ഥാപക ചെയർമാനും എച്ച്.സി.എൽ ടെക്നോളജിയുടെ മുൻ സി.ഇ.ഒയുമായ വിനീത് നായർ (Vineet Nayar AI Jobs). എന്നാൽ ഇതേ സാങ്കേതികവിദ്യ തന്നെ 50 ശതമാനം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ ഇംപാക്ട് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോലികൾ ഓട്ടോമേറ്റഡ് ആകുന്നതോടെ നിലവിലെ പല തസ്തികകളും ഇല്ലാതാകും. പക്ഷേ, സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിലവസരങ്ങളുടെ എണ്ണം വളരെ വലുതായിരിക്കും. എ.ഐ ഉപയോഗിക്കുന്നതിൽ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ മുന്നിലാണെന്നും സാങ്കേതികവിദ്യയെ വേഗത്തിൽ സ്വാംശീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വകാര്യ കമ്പനികൾ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവയാണ്. അതിനാൽ വൻകിട കമ്പനികളേക്കാൾ സ്റ്റാർട്ടപ്പുകളിൽ നിന്നാണ് ഇനി തൊഴിൽ സാധ്യതകൾ വർധിക്കാൻ പോകുന്നത്. ഇന്ത്യൻ ഉപയോക്താക്കളുടെ ഡാറ്റ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



