ഡൽഹി : രാജ്യത്തെ പാവപ്പെട്ടവർക്കും വയോധികർക്കും സാമ്പത്തിക സഹായം നൽകുന്ന നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിന് (NSAP) കീഴിലുള്ള ഗുണഭോക്താക്കളുടെ വിവരങ്ങൾ അടിയന്തരമായി പുതുക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു (NSAP Pension Revision 2026). പെൻഷൻ വിതരണത്തിലെ സുതാര്യത ഉറപ്പാക്കാനും യഥാർത്ഥ ഗുണഭോക്താക്കൾക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഈ നീക്കം.
നിലവിലുള്ള പെൻഷൻ ഗുണഭോക്താക്കളുടെ ആധാർ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മരണം സംഭവിച്ചവരുടെ വിവരങ്ങൾ എന്നിവ പുതുക്കാനാണ് നിർദ്ദേശം. ഇതിനായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കേഷൻ (DLC) സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാൻ കേന്ദ്രം നിർദ്ദേശിച്ചു.
കേന്ദ്ര സർക്കാർ നൽകുന്ന വിഹിതത്തിന് (പ്രതിമാസം ₹200 മുതൽ ₹500 വരെ) പുറമെ, സംസ്ഥാനങ്ങൾ നൽകുന്ന അധിക തുക (Top-up) വർദ്ധിപ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. ഗുണഭോക്താക്കൾക്ക് മാന്യമായ ഒരു തുക ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ കുറഞ്ഞത് കേന്ദ്ര വിഹിതത്തിന് തുല്യമായ തുകയെങ്കിലും നൽകണമെന്നാണ് നിർദ്ദേശം.
നിലവിൽ വിവിധ സംസ്ഥാനങ്ങൾ ₹50 മുതൽ ₹3,800 വരെയാണ് അധികമായി നൽകുന്നത്. ഇത് രാജ്യത്തുടനീളം ഏകീകൃതമല്ലാത്തതിനാൽ പലയിടത്തും പെൻഷൻ തുക വളരെ കുറവാണെന്ന പരാതി പരിഹരിക്കാനാണ് ഈ ഇടപെടൽ. 2025-26 സാമ്പത്തിക വർഷത്തേക്ക് NSAP പദ്ധതിക്കായി ഏകദേശം ₹9,652 കോടി രൂപ കേന്ദ്ര സർക്കാർ നീക്കിവെച്ചിട്ടുണ്ട്. ഇതിൽ സിംഹഭാഗവും (₹6,645.9 കോടി) ഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതിക്കായുള്ളതാണ് (IGNOAPS).



