പേരാമ്പ്ര: വീട്ടമ്മയുടെയും രണ്ട് വയസ്സുകാരിയായ മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം (Kozhikode robbery attempt). പേരാമ്പ്ര സ്വദേശി റമീസയ്ക്കും കുഞ്ഞിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പകൽ സമയത്തായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
റമീസ അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കെയാണ് അക്രമി വീടിനുള്ളിൽ കടന്നത്. തുടർന്ന് റമീസയുടെയും അടുത്തുണ്ടായിരുന്ന കുഞ്ഞിന്റെയും മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.ആക്രമണത്തിന് പിന്നാലെ റമീസയും കുഞ്ഞും ഉറക്കെ ബഹളം വെച്ചു. വീട്ടുകാരുടെയും അയൽവാസികളുടെയും ശ്രദ്ധയിൽപ്പെടുമെന്ന് ഭയന്ന അക്രമി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
റമീസയും മകളും സ്വർണ്ണാഭരണങ്ങൾ ധരിച്ചിരുന്നു. ഇവ കവരുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു.
വീട്ടുകാരുടെ പരാതിയെത്തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്രതിയെ തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിൽ പരിക്കേറ്റ റമീസയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

