വാഷിങ്ടൺ: കരീബിയൻ കടലിൽ മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിനെതിരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി അദ്ദേഹം 'എക്‌സി'ലൂടെ അറിയിച്ചു.(US strikes against drug smugglers in the Caribbean, 3 killed)
യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ച ഒരു സംഘത്തിന്റെ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് പീറ്റ് ഹെഗ്സെത്ത് പറഞ്ഞെങ്കിലും, ഏതാണ് ആ സംഘടന എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. "മറ്റെല്ലാ കപ്പലുകളെയും പോലെ ഈ കപ്പലും നിയമവിരുദ്ധ മയക്കുമരുന്ന് കള്ളക്കടത്തിൽ ഏർപ്പെട്ടിരിക്കുന്നതായി ഞങ്ങളുടെ ഇന്റലിജൻസിന് അറിയാമായിരുന്നു. അറിയപ്പെടുന്ന ഒരു മയക്കുമരുന്ന് കടത്ത് സംഘം ഇതുവഴി കടന്നുപോകുകയും മയക്കുമരുന്ന് കൊണ്ടുപോവുകയും ചെയ്തു," ഹെഗ്സെത്ത് പറഞ്ഞു.
പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിർദേശാനുസരണമാണ് വാർ ഡിപ്പാർട്ട്‌മെന്റ് ഈ ആക്രമണത്തിലേർപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ ആദ്യം മുതൽ കരീബിയൻ, കിഴക്കൻ പസഫിക് മേഖലകളിൽ യുഎസ് സൈന്യം നടത്തുന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്.
അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയുന്നതിനാവശ്യമായ ആക്രമണമാണിതെന്നാണ് പ്രസിഡന്റ് ട്രംപിന്റെ ന്യായീകരണം. ഇതുവരെ യുഎസ് സൈന്യം ഇത്തരം ആക്രമണങ്ങളിൽ 64 പേരെ കൊലപ്പെടുത്തിയതായാണ് വിവരം. എന്നാൽ, യുഎസ് സൈനിക നടപടിയെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അപലപിച്ചു. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാന ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.