വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ച നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. വെടിവെപ്പിന് ഉത്തരവാദികളായി ട്രംപ് കുറ്റപ്പെടുത്തിയത് നിലവിലെ ജോ ബൈഡൻ ഭരണകൂടത്തെയാണ്. വെടിവെപ്പിന് ബൈഡൻ ഭരണകൂടത്തെ എന്തിന് കുറ്റപ്പെടുത്തുന്നുവെന്ന് ചോദിച്ച റിപ്പോർട്ടറോട് ട്രംപ് തട്ടിക്കയറി.(Trump reacts sharply to White House shooting, criticizes the Biden administration)
"കാരണം അവർ അവനെ (പ്രതിയെ) അകത്തേക്ക് കടത്തിവിട്ടു. നിങ്ങൾക്ക് വിവരമില്ലേ? നിങ്ങൾ ഒരു വിഡ്ഢിയാണോ? കാരണം, ഇവിടെ ഉണ്ടാകാൻ പാടില്ലാത്ത ആയിരക്കണക്കിന് ആളുകൾക്കൊപ്പം അവരും വിമാനത്തിൽ വന്നു. നിങ്ങൾ ഒരു വിഡ്ഢിയായതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്." ബൈഡൻ ഭരണകൂടം കുടിയേറ്റക്കാരെ അകത്ത് കയറ്റിവിട്ടുവെന്നും, അവർ ഒരിക്കൽ രാജ്യത്ത് പ്രവേശിച്ചാൽ പിന്നെ പുറത്താക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. "അവരെ പുറത്താക്കുന്നത് മിക്കവാറും അസാധ്യമാക്കുന്ന ഒരു നിയമം നിലവിലുണ്ട്. അവർ വന്നത് ഒരു പരിശോധനയും കൂടാതെയാണ്. അവരെ ആരും നിയന്ത്രിച്ചില്ല."
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ചും ട്രംപ് ബൈഡൻ ഭരണകൂടത്തെ കുറ്റപ്പെടുത്തി. "അഫ്ഗാനിസ്ഥാനിലെ സാഹചര്യം മുഴുവൻ താറുമാറായി. പിന്മാറാനായിരുന്നു തീരുമാനമെങ്കിൽ അത് ഇങ്ങനെയല്ല നടക്കേണ്ടിയിരുന്നത്. ഞങ്ങൾ പിന്മാറുമായിരുന്നു, കാരണം ഞാൻ എല്ലാവരെയും അതിന് തയ്യാറാക്കി നിർത്തിയിരുന്നു. ശക്തിയോടും അന്തസ്സോടും കൃത്യതയോടും കൂടി പിന്മാറാനായിരുന്നു ഞങ്ങളുടെ പദ്ധതി." ബഗ്രാം വ്യോമതാവളം അമേരിക്ക നിലനിർത്തണമായിരുന്നു എന്ന വാദം ട്രംപ് ആവർത്തിച്ചു. "ചൈനയുമായുള്ള അതിന്റെ സാമീപ്യവും അവർ മിസൈലുകൾ നിർമ്മിക്കുന്ന സ്ഥലവും പരിഗണിച്ച് അത് ആവശ്യമായിരുന്നു. കഴിവില്ലാത്തവരായിരുന്നു അവർ."
വൈറ്റ് ഹൗസിൽനിന്ന് ഏതാനും ബ്ലോക്കുകൾ അകലെ, ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിനടുത്തായി ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ ഒരു നാഷണൽ ഗാർഡ് അംഗം കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇരുപത്തിയൊമ്പതുകാരനായ റഹ്‌മാനുള്ള ലകൺവാൾ ആണ് പ്രതി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യു.എസ്. പിന്മാറ്റത്തിന് ശേഷം ആരംഭിച്ച 'ഓപ്പറേഷൻ അലൈസ് വെൽക്കം' പ്രകാരം 2021 സെപ്റ്റംബർ 8-നാണ് ഇയാൾ അമേരിക്കയിൽ പ്രവേശിച്ചത്. ലകൺവാൾ മുമ്പ് അഫ്ഗാനിസ്ഥാനിൽ സി.ഐ.എയ്‌ക്കൊപ്പം പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.