ന്യൂയോർക്ക് : പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്‌റാൻ മംദാനിയും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച, ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി എലിസ് സ്റ്റെഫാനിക്കിന് പ്രചാരണ രംഗത്ത് തിരിച്ചടിയായി. സ്റ്റെഫാനിക് തിരഞ്ഞെടുക്കപ്പെട്ടാൽ മംദാനിയുടെ മേയർ സ്ഥാനത്തിന് ഭീഷണിയാകുമായിരുന്നു എന്ന വിലയിരുത്തലിലാണ് ഈ നീക്കം.(Trump-Mamdani meeting, Setback for New York Governor candidate)
മേയർ തിരഞ്ഞെടുപ്പ് കാലത്ത് മംദാനിക്കെതിരെ രൂക്ഷമായ പ്രസ്താവനകൾ നടത്തിയ ട്രംപിന്റെ പിന്തുണ തനിക്കുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സ്റ്റെഫാനിക്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപിന്റെ പ്രതികരണം സ്റ്റെഫാനിക്കിന് എതിരായി. മംദാനിയുടെ ഭരണത്തിന് കീഴിൽ ന്യൂയോർക്കിൽ ജീവിക്കുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും തങ്ങൾക്കിരുവർക്കും പൊതുവായ വോട്ടർമാരുണ്ടെന്നും ട്രംപ് പറഞ്ഞു. നിയുക്ത മേയറുടെ രൂപത്തെ പോലും അദ്ദേഹം പ്രശംസിച്ചു.
മാത്രമല്ല, മംദാനി ഒരു 'ജിഹാദിസ്റ്റ്' ആണെന്ന സ്റ്റെഫാനിക്കിന്റെ വാദം ആവർത്തിക്കാൻ ട്രംപ് തയ്യാറായില്ല. കൂടിക്കാഴ്ച നടന്നു എങ്കിലും, ട്രംപ് ഒരു 'ഫാസിസ്റ്റ്' ആണെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നതായി സൊഹ്‌റാൻ മംദാനി പ്രതികരിച്ചു. ഈ സംഭവം തന്റെ ഗവർണർ പ്രചാരണത്തെ ബാധിക്കില്ലെന്ന് സ്റ്റെഫാനിക് പറഞ്ഞു.
"ഞാനെന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. അദ്ദേഹം ഒരു ജിഹാദിസ്റ്റാണ്. ഈ വിഷയത്തിൽ ഞാനും പ്രസിഡന്റ് ട്രംപും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ, ന്യൂയോർക്കിനെ കൂടുതൽ സുരക്ഷിതവും ചെലവ് കുറഞ്ഞതുമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ആ രംഗത്ത് എനിക്ക് മികച്ച പ്രവർത്തന പരിചയവും ഭരണകൂടവുമായി നല്ല ബന്ധവുമുണ്ട്," സ്റ്റെഫാനിക് വ്യക്തമാക്കി.