വാഷിങ്ടൺ ഡിസി: മുൻ പ്രസിഡന്റ് ജോ ബൈഡൻ 'ഓട്ടോപെൻ' ഉപയോഗിച്ച് ഒപ്പുവെച്ച എല്ലാ രേഖകളും അസാധുവാണെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ ഭരണകൂടത്തിന്റെ നിരവധി എക്സിക്യൂട്ടീവ് ഓർഡറുകളും ഉത്തരവുകളും മറ്റ് രേഖകളുമാണ് താൻ റദ്ദാക്കിയതെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.(Trump cancels all documents Biden signed with Autopen)
ബൈഡൻ ഒപ്പിട്ട രേഖകളിലെ ഏകദേശം 92 ശതമാനവും ഓട്ടോപെൻ ഉപയോഗിച്ച് ഒപ്പിട്ടവയാണ് എന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇത്തരം രേഖകൾ ഇനി യാതൊരു നിയമസാധുതയോ പ്രാബല്യമോ ഇല്ലാത്തതാണെന്നും ട്രംപ് വ്യക്തമാക്കി. അധികാരത്തിലിരിക്കുമ്പോൾ ഭരിക്കാൻ കഴിയാത്തത്ര മറവിരോഗിയായിരുന്നു ബൈഡൻ എന്നും, അദ്ദേഹത്തിന്റെ ഈ പ്രവൃത്തി നിയമവിരുദ്ധമാണെന്നും ട്രംപ് ആരോപിക്കുന്നു. ബലഹീനത കൊണ്ടാണ് ബൈഡൻ ഓട്ടോപെൻ ഉപയോഗിച്ചത്. വൈറ്റ് ഹൗസിന്റെ നിയന്ത്രണം അദ്ദേഹത്തിനായിരുന്നില്ല എന്നും ഇത് തെളിയിക്കുന്നുവെന്നും ട്രംപ് വാദിച്ചു.
ഒരു വ്യക്തിയുടെ ഒപ്പ് ആധികാരികമായി പകർത്തി ഒപ്പിടാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഓട്ടോപെൻ. മുൻ പ്രസിഡന്റുമാർ പലതരം ഓട്ടോപെൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പതിവാണെങ്കിലും, ബൈഡൻ ഇത് ഉപയോഗിച്ചത് മാനസികമായ കഴിവില്ലായ്മ മൂലമാണെന്നാണ് ട്രംപിന്റെ വാദം.
മുൻഗാമിയുടെ ഉത്തരവുകൾ റദ്ദാക്കിയ ട്രംപിന്റെ ഈ നടപടി നിയമപരമായി നിലനിൽക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. നാഷണൽ ഗാർഡുകൾക്കുനേരെയുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ, ബൈഡന്റെ കാലത്തെ കുടിയേറ്റനയങ്ങളാണ് അമേരിക്കയിലെ സാമൂഹികാന്തരീക്ഷം വഷളാക്കിയതെന്നും ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.
ബൈഡന്റെ ഭരണത്തിന്റെ അവസാന ദിവസങ്ങളിൽ, ട്രംപിന്റെ കാലത്ത് കുറ്റാരോപിതരായ ചില ആളുകൾക്ക് ബൈഡൻ മാപ്പ് നൽകിയിരുന്നു. സ്വന്തം മകൻ, ട്രംപിനെതിരെ അന്വേഷണം നടത്തിയ നിയമനിർമ്മാതാക്കൾ, ട്രംപിനെ വിമർശിച്ച ഒരു സൈനിക ജനറൽ, രാജ്യത്തെ ഉന്നത കോവിഡ് വിദഗ്ദ്ധൻ എന്നിവർക്ക് നൽകിയ മാപ്പടക്കമുള്ള ഉത്തരവുകളാണ് ട്രംപ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നവയിൽ ഉൾപ്പെടുന്നത്.