

തിരുവനന്തപുരം: ഓരോ തവണ തുണികൾ ഉണക്കുമ്പോഴും ഡ്രയർ മെഷീനുകളിൽ നിന്നും വലിയ അളവിൽ മൈക്രോഫൈബറുകൾ അന്തരീക്ഷത്തിലേക്ക് എത്തുന്നുവെന്ന് പുതിയ പഠനം. ഓരോ വർഷവും ടൺ കണക്കിന് മൈക്രോഫൈബറുകൾ ഇത്തരത്തിൽ പുറത്തുവരുന്നു. അമേരിക്കയിലെ ഡെസേർട്ട് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് 'കീപ്പ് താഹോ ബ്ലൂ' എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് ഈ നിർണായക കണ്ടെത്തൽ നടത്തിയത്.
പ്രധാന കണ്ടെത്തലുകൾ
ഓരോ ഡ്രയർ ലോഡിൽ നിന്നും ശരാശരി 138 മില്ലിഗ്രാം നാരുകളാണ് മെഷീനുകളിൽ കുടുങ്ങിയത്.യുഎസിൽ പ്രതിവർഷം 3,543 മെട്രിക് ടൺ നാരുകൾ അന്തരീക്ഷത്തിലെത്തുന്നതായാണ് കണ്ടെത്തൽ. ഇതിൽ പ്രകൃതിദത്ത നാരുകൾ, 2,728 മെട്രിക് ടൺ (കോട്ടൺ പോലുള്ളവ).
സിന്തറ്റിക് നാരുകൾ, 460 മെട്രിക് ടൺ.
ടവ്വലുകളും ബെഡ്ഷീറ്റുകളുമാണ് ഏറ്റവും കൂടുതൽ നാരുകൾ പുറന്തള്ളിയത്. കോട്ടൺ, പോളിസ്റ്റർ തുണിത്തരങ്ങളാണ് ഉണക്കിയവയിൽ കൂടുതലും.കോട്ടൺ നാരുകളാണ് പോളിസ്റ്ററിനേക്കാളും നൈലോണിനേക്കാളും ദുർബലവും വഴക്കമില്ലാത്തതും. ഇത് പെട്ടെന്ന് പൊട്ടിപ്പോകാൻ കാരണമാകുന്നു. ഒരു കോട്ടൺ ഷർട്ടിൽ നിന്നും പോളിസ്റ്റർ ഷർട്ടിനേക്കാൾ 22 മടങ്ങ് കൂടുതൽ നാരുകൾ പുറത്തെത്തുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.
മൈക്രോഫൈബറുകളുടെ അപകട സാധ്യത
പ്രകൃതിദത്ത നാരുകൾ ദോഷകരമല്ലെന്ന് തോന്നാമെങ്കിലും, ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത് ഇവയിലെ രാസവസ്തുക്കളുടെ സാന്നിധ്യം കാരണമാണ്. പ്രകൃതിദത്ത നാരുകളിൽ പലപ്പോഴും ചായങ്ങളും രാസവസ്തുക്കളുടെ കോട്ടിങ്ങുകളും അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ എളുപ്പത്തിൽ വിഘടിക്കുന്നില്ല. മാത്രമല്ല ദീർഘദൂരം സഞ്ചരിച്ച് മണ്ണിൽ കലരുകയും വായുവിലെ കണങ്ങളുമായി കൂടിച്ചേരുകയും ചെയ്യുന്നു.
മെഷീനിൽ നിന്ന് പുറത്തേക്കു വരുന്ന നാരുകൾ വായുവിൽ ഒഴുകി നടക്കുകയും ഒടുവിൽ പരിസ്ഥിതിയിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
പരിഹാരം
തുണികൾ വായുവിൽ ഉണക്കിയാൽ മൈക്രോഫൈബറുകളുടെ പുറംതള്ളൽ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു.