ലണ്ടൻ: ബ്രിട്ടീഷ് സൈന്യത്തിൽ ലൈംഗികാതിക്രമങ്ങൾ വ്യാപകമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട സർവേ ഫലം. കഴിഞ്ഞ വർഷം ബ്രിട്ടീഷ് സൈന്യത്തിലെ മൂന്നിൽ രണ്ട് ശതമാനം വനിതകളും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം നേരിട്ടതായി സർവേ വ്യക്തമാക്കുന്നു. സായുധ സേനയിലെ വനിതകളിൽ പത്തിൽ ഒരാൾ എന്ന കണക്കിനാണ് ലൈംഗികാതിക്രമത്തിന് വിധേയരായത്.(Sexual assault on British soldiers on the rise)
സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് ഭാഗം വനിതകളും, തങ്ങൾ ഇഷ്ടപ്പെടാത്ത തരത്തിൽ പുരുഷ ഉദ്യോഗസ്ഥർ സ്പർശിച്ചതായി വിശദമാക്കി. കര, നാവിക, വ്യോമ സേനകളിലെ വനിതാ ഉദ്യോഗസ്ഥർക്കിടയിലാണ് പ്രതിരോധ മന്ത്രാലയം ലൈംഗിക അതിക്രമങ്ങൾ വിലയിരുത്തുന്നതിനായി സർവേ നടത്തിയത്.
സർവേയിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ ആവാത്ത കാര്യങ്ങളാണെന്ന് പ്രതിരോധ മന്ത്രി ലൂയിസ് സാൻഡേഴ്‌സ് ജോൺസ് വിശദമാക്കി. പ്രശ്നത്തിന്റെ മൂല കാരണത്തിലെത്തി പരിഹാരം കാണണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അംഗീകരിക്കാത്ത രീതിയിലുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നാവിക സേനയിലും കരസേനയിലും വ്യോമ സേനയിലും അടുത്ത വർഷം മുതൽ ഇടപെടലുകളുണ്ടാവുമെന്നും മന്ത്രി ഉറപ്പ് നൽകി.
പരാതികൾ വേണ്ടവിധത്തിൽ അന്വേഷിക്കാത്ത സംഭവങ്ങളും മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരാതി വേണ്ട വിധത്തിൽ അന്വേഷിച്ചില്ലെന്ന് ആരോപിച്ച് 19-കാരിയായ മറ്റൊരു സൈനിക ഉദ്യോഗസ്ഥ ജീവനൊടുക്കിയിരുന്നു.