കീവ്: യുക്രെയ്‌നിലേക്ക് റഷ്യ കനത്ത വ്യോമാക്രമണം നടത്തി. യുക്രെയ്‌നിലെ 29 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആറ് നൂറിലധികം ഡ്രോണുകളും അമ്പതിലധികം മിസൈലുകളും റഷ്യൻ സൈന്യം തൊടുത്തുവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. സമാധാന പാക്കേജിനെക്കുറിച്ച് അമേരിക്കയും യുക്രെയ്‌നും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ മൂന്നാം ദിവസത്തിലേക്ക് കടക്കാനിരിക്കെയാണ് ഈ ആക്രമണം ഉണ്ടായത്.(Russia's heavy airstrikes in Ukraine, More than 600 drones)
റഷ്യൻ ആക്രമണത്തിൽ എട്ട് പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി യുക്രെയ്ൻ ഭരണകൂടം അറിയിച്ചു. റഷ്യയുടെ നടപടിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ ശക്തമായി അപലപിച്ചു. റഷ്യ- യുക്രൈൻ സംഘർഷത്തിൽ ഇടപെടൽ ഊർജിതമാക്കി ഇന്ത്യ. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ജനുവരിയിൽ ഇന്ത്യ സന്ദർശിക്കാനാണ് സാധ്യതയെന്ന് സൂചനകൾ പുറത്തുവന്നു.
ഈ നീക്കത്തിന്റെ ഭാഗമായി ഇന്ത്യ- യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥ തല ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. സമീപകാലത്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് യുക്രെയ്ൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. യുക്രൈനിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിരുന്നു. സംഘർഷം ലഘൂകരിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് നിർണായകമായേക്കും.