ഗാസയിലെ ആശുപത്രിയിൽ കുടുങ്ങി കിടക്കുന്നത് 7000 പേർ; മരണം 12,000 കടന്നു

ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണത്തിൽ മരണപ്പെട്ടവരുടെ എണ്ണം 12,000 പിന്നിട്ടു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രി അൽ ശിഫ ആശുപത്രിയിൽ ഐസിയുവിലെ ഇരുപതിലധികം രോഗികൾ മരിച്ചു. അൽ ശിഫ ആശുപത്രിയിൽ മാത്രം മൂന്നു ദിവസത്തിനകം 55പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഇന്ധനമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളുടെ ജീവൻ അപകടകരമായ അവസ്ഥയിലാണ്. ഗാസയിൽ രണ്ട് ട്രക്ക് ഇന്ധനമെത്തിക്കാൻ ഇസ്രയേൽ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇത് അടിസ്ഥാനസൗകര്യങ്ങൾക്കു തികയില്ലെന്നു അധികൃതർ വ്യക്തമാക്കി.

ഗാസയിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകാൻ നിർദേശം നൽകുന്ന ലഖുലേഖകൾ ഇസ്രയേൽ വിതരണം ചെയ്തു. ആയിരങ്ങളാണ് ഗാസയിൽ നിന്നും ഇതിനോടകം പലായനം ചെയ്തത്. ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പലായനത്തിനിടയിലും ആളുകൾ കൊല്ലപ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന റിപോർട്ടുകൾ.