

ഹെൽസിങ്കി: ക്രിസ്മസ് ആഘോഷങ്ങൾക്കായി ഉപയോഗിക്കുന്ന നോർവേ സ്പ്രൂസ് (Norway Spruce) മരങ്ങളിൽ സ്വർണ്ണത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ. മരത്തിന്റെ സൂചി പോലുള്ള ഇലകളിൽ സ്വർണ്ണ നാനോകണങ്ങൾ (Nano-particles) ഉണ്ടെന്നാണ് ഫിൻലാൻഡിലെ ഔലു സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞരായ കൈസ ലെഹോസ്മയും സംഘവും നടത്തിയ പഠനത്തിലെ കണ്ടെത്തൽ. ഈ കണ്ടെത്തൽ, മരങ്ങൾ വളരുന്ന ഭൂമിക്കടിയിൽ ഒരുപക്ഷേ വലിയ സ്വർണ്ണനിക്ഷേപം ഉണ്ടാകാം എന്നതിലേക്ക് വിരൽചൂണ്ടുന്നു.
ബാക്ടീരിയകളാണ് സ്വർണ്ണം ശേഖരിക്കുന്നത്
സ്പ്രൂസ് മരങ്ങളിലെ ഈ സ്വർണ്ണ ശേഖരണത്തിന് പിന്നിൽ ചിലതരം ബാക്ടീരിയകളാണെന്നാണ് ഗവേഷകർ പറയുന്നത്.നോർവേ സ്പ്രൂസ് മരങ്ങൾ അവയിൽ സ്ഥിരമായി വസിക്കുന്ന ബാക്ടീരിയകളുടെ സഹായത്തോടെയാണ് ശരീരത്തിൽ സ്വർണ്ണത്തിൻ്റെ നാനോകണങ്ങളെ കേന്ദ്രീകരിക്കുന്നത്. എൻഡോഫൈറ്റ്സ് സിംബയോട്ടിക് സൂക്ഷ്മാണുക്കൾ എന്നറിയപ്പെടുന്ന ഈ ബാക്ടീരിയകൾ, മരത്തിൻ്റെ വേരുകളിലൂടെ വെള്ളത്തിനൊപ്പം വലിച്ചെടുക്കുന്ന ലയിക്കുന്ന തരം സ്വർണ്ണ കണികകളെ വേർതിരിച്ച് ഖര രൂപത്തിലാക്കുകയാണ് ചെയ്യുന്നത്. ജീവജാലങ്ങൾ തങ്ങളുടെ ടിഷ്യുവിനുള്ളിലെ ധാതുക്കളുടെ രൂപീകരണം നിയന്ത്രിക്കുന്ന ബയോമിനറലൈസേഷന്റെ ഒരു രൂപമാണിത്. മരം വലിച്ചെടുക്കുന്നവയിലെ വിഷാംശം കുറയ്ക്കുന്നതിന് വേണ്ടിയാവാം എന്‍ഡോഫൈറ്റുകൾ ഈ കണികകൾ വേർതിരിക്കുന്നത്.
ഇത്തരത്തിൽ വേർതിരിക്കപ്പെടുന്ന സ്വർണ്ണ കണികകൾ മരത്തിൻ്റെ ശിഖരങ്ങളിലേക്കും ഇലകളിലേക്കും സഞ്ചരിച്ച് കേന്ദ്രീകൃതമാകുന്നു.
പഠനം നടത്തിയത് ഖനിയുടെ സമീപത്തെ മരങ്ങളിൽ
യൂറോപ്പിലെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദക രാജ്യമായ വടക്കൻ ഫിൻലാൻഡിലെ കിറ്റില ഖനിക്ക് സമീപമുള്ള സ്പ്രൂസ് മരങ്ങളിലാണ് ഗവേഷകർ പഠനം നടത്തിയത്.23 സ്പ്രൂസ് മരങ്ങളിൽ നിന്നുള്ള 138 സൂചി ഇല സാമ്പിളുകൾ പഠനത്തിന് വിധേയമാക്കി.
ഇവയിൽ നാല് മരങ്ങളിൽ നിന്നുള്ള ഇലകളിൽ സ്വർണ്ണ നാനോകണങ്ങൾ കണ്ടെത്തുകയായിരുന്നു.എങ്കിലും, മരങ്ങളിൽ കണ്ടെത്തിയ സ്വർണ്ണ കണികകളുടെ വലുപ്പം വളരെ ചെറുതായതിനാൽ വേർതിരിച്ചെടുത്ത് സംഭരിക്കാൻ കഴിയില്ലെന്ന് ഗവേഷകർ പറയുന്നു.