ടോക്കിയോ: ഏഷ്യൻ ശക്തികളായ ചൈനയും ജപ്പാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക്. ജപ്പാനിലെ ഒകിനാവാൻ ദ്വീപുകൾക്ക് സമീപമുള്ള അന്താരാഷ്ട്ര ജലാതിർത്തിക്ക് മുകളിലൂടെ പറന്ന ജാപ്പനീസ് വിമാനങ്ങൾക്കു നേരെ ചൈനീസ് യുദ്ധവിമാനങ്ങൾ അഗ്നി നിയന്ത്രണ റഡാർ തിരിച്ചതായി ജപ്പാൻ ആരോപിച്ചു.( Japan Alleges that Chinese fighter jets used radar on Japanese planes)
ചൈനയുടെ നടപടി അപകടകരമാണെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചു. സംഭവത്തിൽ ജപ്പാൻ ചൈനയോട് ശക്തമായ പ്രതിഷേധം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവങ്ങളിൽ ഉൾപ്പെട്ട ചൈനീസ് ജെ-15 ജെറ്റുകൾ, ചൈനയുടെ ലിയോണിംഗ് വിമാനവാഹിനിക്കപ്പലിൽ നിന്നാണ് വിക്ഷേപിച്ചതെന്ന് ജപ്പാൻ സ്ഥിരീകരിച്ചു. ഈ വിമാനവാഹിനിക്കപ്പൽ മൂന്ന് മിസൈൽ ഡിസ്ട്രോയറുകൾക്കൊപ്പം ഒകിനാവ ദ്വീപുകൾക്ക് തെക്ക് ഭാഗത്തുകൂടെ സഞ്ചരിക്കുകയായിരുന്നു. വർഷങ്ങളായി തർക്കത്തിലുള്ള ദ്വീപുകളെച്ചൊല്ലിയുള്ള ഏറ്റുമുട്ടലുകൾ അയൽക്കാർ തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യത്തിലാണ് ചൈനയുടെ പുതിയ പ്രകോപനം.
യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, സൈനികർ എന്നിവയുൾപ്പെടെയുള്ള യു.എസ്. സൈനിക ശക്തിയുടെ ഏറ്റവും വലിയ വിദേശ കേന്ദ്രം ജപ്പാനാണ്. ഒകിനാവയിൽ താവളമുറപ്പിച്ച ആയിരക്കണക്കിന് യു.എസ്. മറീനുകൾ ഉൾപ്പെടെ ആ സംഘത്തിന്റെ വലിയൊരു പങ്കും ജപ്പാനിലായതിനാൽ ചൈന ആശങ്കയിലാണ്. തായ്‌വാനെതിരെയുള്ള ഏത് ചൈനീസ് സൈനിക നടപടിക്കും ജപ്പാൻ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുൻപേ വഷളായിരുന്നു.