തായ് പോ: ഹോങ്കോങ്ങിലെ തായ് പോയിലുള്ള വാങ് ഫുക് കോർട്ട് കെട്ടിട സമുച്ചയത്തിലുണ്ടായ അതിദാരുണമായ തീപിടിത്തത്തിൽ മരണസംഖ്യ 94 ആയി. നൂറിലധികം പേരെ പൊള്ളലേറ്റ നിലയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. 200-ൽ അധികം ആളുകളെക്കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.(Hong Kong fire, Death toll rises to 94)
32 നിലകളുള്ള എട്ട് ബ്ലോക്കുകളാണ് കെട്ടിട സമുച്ചയത്തിലുള്ളത്. ഇതിൽ ഏഴ് ബ്ലോക്കുകളിലേക്കും തീ അതിവേഗം പടർന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. 128 ഫയർ ട്രക്കുകളുടെയും 57 ആംബുലൻസുകളുടെയും സഹായത്തോടെ 800-ൽ അധികം വരുന്ന അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
തീപിടിച്ച ഒരു കെട്ടിടത്തിന്റെ 16-ാം നിലയിൽ നിന്ന് ഒരാളെ പരിക്കുകളില്ലാതെ ജീവനോടെ രക്ഷിക്കാൻ സാധിച്ചത് രക്ഷാപ്രവർത്തനത്തിനിടയിലെ ആശ്വാസകരമായ സംഭവമായി. വാങ് ഫുക് കോർട്ട് കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും തീ പൂർണ്ണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിൽ കെട്ടിടത്തിന്റെ നവീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിവേഗം തീപിടിക്കുന്ന പോളിസ്റ്റൈറൈൻ ബോർഡുകളും ജനലുകളിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ വലകളും മറ്റ് വസ്തുക്കളുമാണ് തീ അതിവേഗം ആളിപ്പടരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇവയുടെ ഉപയോഗത്തിലെ ഗുരുതരമായ അശ്രദ്ധയാണ് പൊലീസ് അന്വേഷിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ തീപിടിത്ത ദുരന്തമാണിത്. ഇതിനുമുമ്പ് ഹോങ്കോങ്ങിലുണ്ടായ വലിയ തീപിടിത്തം 1996-ൽ 41 പേരുടെ മരണത്തിനിടയാക്കിയ ഗാർലി ബിൽഡിംഗ് തീപിടിത്തമായിരുന്നു.