പെൻഷൻ തട്ടിയെടുക്കാൻ ഭാര്യയുടെ മൃതദേഹം അഞ്ചു വർഷം ഫ്രീസറിൽ സൂക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ

ഓസ്‌ലോ: പെൻഷൻ തട്ടിയെടുക്കാനായി ഭാര്യയുടെ മൃതദേഹം അഞ്ചുവർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ച ഭർത്താവ് പിടിയില്‍. 2018ൽ കാൻസർ ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹമാണ് ഭർത്താവ് ഫ്രീസറിൽ സൂക്ഷിച്ചത്. അഞ്ചുവർഷത്തിനിടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ ജീവിതം.

ഭാര്യയെ കുറിച്ച് ആരെങ്കിലും അന്വേഷിച്ചാൽ ആരോടും സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും തുടർന്ന് പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ സ്ത്രീയുടെ മൃതദേഹം ഫ്രീസറിൽ നിന്ന് കണ്ടെടുക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഫ്രീസറിൽ വെച്ചതായാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.
പെൻഷൻ തുക തട്ടിയെടുക്കുന്നതിനാണ് ഭാര്യയുടെ മൃതദേഹം സൂക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാൻസർ രോഗിയായതിനാൽ നിരവധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഭാര്യക്ക് ലഭിച്ചിരുന്നു. ഏകദേശം 1.2 ദശലക്ഷം നോർവീജിയൻ ക്രോൺ (1,16,000 ഡോളർ) ഇയാള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചനയ്ക്കും രേഖകളിൽ കൃത്രിമം കാണിച്ചതിനും കോടതി പ്രതിയെ മൂന്നര വർഷത്തെ തടവിന് ശിക്ഷിച്ചു.