ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചെന്ന സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾ നിഷേധിച്ച് പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പി.ടി.ഐ.) സെനറ്റർ ഖുറം സീഷൻ രംഗത്തെത്തി. ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നും നിലവിൽ അഡിയാല ജയിലിലാണെന്നും സീഷൻ സ്ഥിരീകരിച്ചു.(He is alive, Party senator denies Imran Khan's death rumours)
ഇമ്രാൻ ഖാനെ ഒറ്റപ്പെടുത്തുന്നത് അദ്ദേഹത്തെ രാജ്യം വിടാൻ സമ്മർദ്ദം ചെലുത്താനുള്ള തന്ത്രമാണെന്ന് സെനറ്റർ സീഷൻ ആരോപിച്ചു. വാർത്താ ഏജൻസിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഭരണകൂടം ഇമ്രാൻ ഖാന്റെ ജനപ്രീതിയെ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹത്തെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവിടാൻ അനുവദിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ ഒരു മാസമായി ഇമ്രാന്റെ സഹോദരിമാരെ കാണാൻ പാകിസ്ഥാൻ അധികൃതർ അനുവദിക്കാത്തതോടെയാണ് പാക്-അഫ്ഗാൻ സോഷ്യൽ മീഡിയകളിൽ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായുള്ള കിംവദന്തികൾ പ്രചരിച്ചത്. കഴിഞ്ഞ ഒരു മാസമായി ഇമ്രാൻ ഖാൻ ഒറ്റപ്പെട്ടിരിക്കുകയാണെന്നും, കുടുംബാംഗങ്ങൾക്കും അഭിഭാഷകർക്കും മുതിർന്ന പാർട്ടി നേതൃത്വത്തിന് പോലും അദ്ദേഹത്തെ കാണാൻ അനുവാദമില്ലാത്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും സെനറ്റർ സീഷൻ പറഞ്ഞു.
"ഇമ്രാൻ ഖാനുമായി ഒരു കരാറിൽ ഏർപ്പെടാൻ അവർ ശ്രമിക്കുകയാണ്. രാജ്യം വിടാൻ ഭരണകൂടം ആവശ്യപ്പെടുന്നു. വിദേശത്തേക്ക് പോയി മൗനം പാലിച്ചാൽ അദ്ദേഹത്തിന് ഇളവുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇമ്രാൻ ഖാൻ ഒരിക്കലും അതിന് സമ്മതിക്കില്ല," സെനറ്റർ സീഷൻ കൂട്ടിച്ചേർത്തു.