വാഷിങ്ടൺ : തെക്കൻ ഗാസ മുനമ്പിൽ ഭക്ഷണമടക്കമുള്ള അവശ്യ സഹായങ്ങളുമായി എത്തിയ ട്രക്ക് ഹമാസ് പ്രവർത്തകർ കൊള്ളയടിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആരോപിച്ചു. കൊള്ളയടി വ്യക്തമാക്കുന്ന ഡ്രോൺ വീഡിയോ ദൃശ്യങ്ങളും സെന്റ്കോം പുറത്തുവിട്ടിട്ടുണ്ട്.(Hamas loots US aid truck in Gaza, US strongly condemns)
വടക്കൻ ഖാൻ യൂനിസിലെ ഗാസക്കാർക്ക് അന്താരാഷ്ട്ര പങ്കാളികളിൽ നിന്ന് ആവശ്യമായ സഹായം എത്തിക്കുന്ന സംഘത്തിന്റെ ട്രക്കാണ് ഹമാസ് പ്രവർത്തകർ കവർന്നതെന്ന് യുഎസ് നേതൃത്വത്തിലുള്ള സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്റർ (സി.എം.സി.സി) നിരീക്ഷിച്ചത്.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗാസയ്ക്ക് മുകളിലൂടെ പറന്ന അമേരിക്കൻ MQ-9 ഡ്രോണിൽ നിന്നാണ് സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്. ഹമാസ് ഓപ്പറേറ്റീവുകൾ ഡ്രൈവറെ ആക്രമിച്ച് റോഡിന്റെ മീഡിയനിലേക്ക് മാറ്റിയ ശേഷം സഹായ ഉപകരണങ്ങളും ട്രക്കും മോഷ്ടിച്ചു. ഡ്രൈവറുടെ ഇപ്പോഴത്തെ നില അജ്ഞാതമാണെന്നാണ് വിവരം.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെ, ഗാസ സഹായത്തിനുള്ള കേന്ദ്രമായി തെക്കൻ ഇസ്രായേലിൽ ഒക്ടോബർ 17-നാണ് സി.എം.സി.സി. തുറന്നത്. ഗാസയിലെ സാധാരണക്കാർക്ക് ലഭിക്കേണ്ട മാനുഷിക സഹായം ഹമാസ് നിഷേധിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
മാനുഷിക സഹായവുമായി പോയ ട്രക്ക് ഹമാസ് കൊള്ളയടിച്ച സംഭവത്തെ റൂബിയോ ശക്തമായി അപലപിച്ചു. നിരപരാധികളായ സാധാരണക്കാർക്ക് സഹായം നൽകാനുള്ള പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ കവർച്ച ദുർബലപ്പെടുത്തുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഗാസയ്ക്ക് ശോഭനമായ ഭാവിക്കുവേണ്ടി ഹമാസ് ആയുധം താഴെവെച്ച് കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, അന്താരാഷ്ട്ര പങ്കാളികൾ ഗാസയിലേക്ക് പ്രതിദിനം 600-ൽ അധികം ട്രക്ക് വാണിജ്യ സാധനങ്ങളും സഹായങ്ങളും എത്തിച്ചിരുന്നു.