ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം രൂക്ഷമാകുന്നതിനിടെ വടക്കൻ സുഡാനിലെ വൈറ്റ് നൈൽ സംസ്ഥാനത്തെ നഴ്‌സറി സ്കൂളിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ട സംഭവം ആഗോളതലത്തിൽ ഞെട്ടലുണ്ടാക്കി. കണ്ണിൽ ചോരയില്ലാത്ത ആക്രമണമാണ് നടന്നതെന്നാണ് വിവിധ ലോകനേതാക്കളും യുണിസെഫും ഉൾപ്പെടെയുള്ളവർ പ്രതികരിച്ചത്.(Global criticism grows over Drone attack in Sudan)
സുഡാൻ സർക്കാരും സൈന്യവും ആരോപിക്കുന്നത് പ്രകാരം, കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് നേരെ ആർ.എസ്.എഫ്. നടത്തിയ ഈ ആക്രമണത്തിൽ 33 നഴ്‌സറി കുട്ടികളും 17 മുതിർന്നവരുമാണ് കൊല്ലപ്പെട്ടത്. നിരവധി കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയരുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സാധാരണക്കാർക്ക് നേരെയുള്ള കൊടുംക്രൂരത റാപ്പിഡ് ഫോഴ്‌സ് അവസാനിപ്പിക്കണമെന്ന് സുഡാൻ സർക്കാരും സൈന്യവും ആവശ്യപ്പെട്ടു.
സുഡാൻ സൈന്യവും പാരാമിലിട്ടറി സംഘമായ ആർ.എസ്.എഫും തമ്മിൽ 2023 ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്നതിനിടയിലാണ് ഈ ഹീനമായ ആക്രമണം. യുദ്ധം തുടങ്ങിയ ശേഷം ഇരുപക്ഷത്തുനിന്നുമായി ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടും വെടിനിർത്തൽ ചർച്ചകൾ പാളുന്നതും മനുഷ്യക്കുരുതി തുടരുന്നതും ആശങ്ക വർധിപ്പിക്കുന്നു.
സുഡാൻ സംഘർഷത്തിൽ വിദേശശക്തികളുടെ ഇടപെടൽ നേരത്തെയും ആരോപിക്കപ്പെടുന്നതാണ്. വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാറുള്ള യു.എ.ഇ.ക്കെതിരെയാണ് പ്രധാനമായും ആരോപണം. ആർ.എസ്.എഫിന് ആയുധങ്ങളും കൂലിപ്പടയാളികളെയും നൽകുന്നുവെന്ന ആരോപണം യു.എ.ഇ. നിഷേധിക്കുന്നുണ്ടെങ്കിലും, സുഡാനിലെ സ്വർണ്ണം കടത്തി പകരം ആർ.എസ്.എഫ്. ആയുധം വാങ്ങുന്നുവെന്നാണ് ആരോപണം. യു.എ.ഇ. മാത്രം ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഹൗവിറ്റ്സറുകൾ സുഡാനിൽ കണ്ടെത്തിയത് ഈ ആരോപണങ്ങൾക്ക് കൂടുതൽ ശക്തി നൽകിയിട്ടുണ്ട്.
യു.എ.ഇ.ക്ക് പുറമേ ഈജിപ്ത്, എത്യോപ്യ, തുർക്കി, റഷ്യ, ചൈന തുടങ്ങി നിരവധി രാജ്യങ്ങൾക്ക് സുഡാന്റെ സമ്പത്തിലും ചെങ്കടലിനോടുള്ള തന്ത്രപരമായ സ്ഥാനത്തിലും താൽപര്യമുണ്ട്. ഗാസയിലെ കൂട്ടക്കൊലയിലും പട്ടിണിയിലും ലോകം അലമുറയിട്ടപ്പോൾ, സുഡാനിലെ പ്രകടമായ വംശഹത്യയിൽ കാര്യമായ പ്രതികരണങ്ങൾ ഉണ്ടാകാത്തത് ശ്രദ്ധേയമായ വൈരുധ്യമാണെന്നും നിരീക്ഷിക്കപ്പെടുന്നു.