ബാങ്കോക്ക്: തായ്‌ലൻഡിലെ പ്രശസ്തമായ കോ ടാവോ, കോ സമുയി ദ്വീപുകൾക്കിടയിലുണ്ടായ ഫെറി അപകടം മറ്റൊരു ദുരന്തത്തിന്റെ പ്രതീതി സൃഷ്ടിച്ചു. അപകടത്തിൽ യാത്രക്കാരെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തിയെങ്കിലും, യാത്രക്കാരുടെ നൂറുകണക്കിന് സ്യൂട്ട്‌കേസുകളും ബാഗുകളും കടലിൽ ഒഴുകി നടക്കുകയാണ്. ഇത് മറ്റൊരു ദുരന്തമാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.(Ferry accident in Thailand, Passengers' suitcases fall into the sea)
ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് ഫെറിയുടെ മുകൾത്തട്ടിൽ വെച്ചിരുന്ന ലഗേജുകൾ നനഞ്ഞ ഡെക്കിലൂടെ തെന്നിമാറി കടലിലേക്ക് പതിക്കുകയായിരുന്നു. കടലിൽ ഒഴുകി നടക്കുന്ന സ്യൂട്ട്‌കേസുകളുടെ ദൃശ്യങ്ങൾ ഒരു ഓസ്‌ട്രേലിയൻ ടൂറിസ്റ്റാണ് തന്റെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവെച്ചത്. തിരമാലകളിൽ ഒഴുകി നടക്കുന്ന സ്യൂട്ട്‌കേസുകളും അവ തിരിച്ചെടുക്കാൻ പാടുപെടുന്ന ജീവനക്കാരെയും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
ഈ സംഭവം തായ്‌ലൻഡിലെ ഫെറി സർവീസുകളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്ക് തിരികൊളുത്തി. കടൽക്ഷോഭത്തിന് സാധ്യതയുള്ള റൂട്ടുകളിൽ പ്രവർത്തിക്കുന്ന ഫെറി സർവീസുകളുടെ സുരക്ഷാ പ്രോട്ടോക്കോളുകൾക്കെതിരെയാണ് പ്രധാനമായും വിമർശനം ഉയരുന്നത്. സഞ്ചാരികളുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാർക്ക് ഉത്തരവാദിത്തമില്ലെന്നും വിമർശനം ഉയർന്നു. മുൻപ് യാത്ര ചെയ്തിട്ടുള്ള പലരും ലഗേജുകൾ സുരക്ഷിതമാക്കുന്നതിൽ ജീവനക്കാർക്ക് ശ്രദ്ധയില്ലെന്ന് ആരോപിച്ചിരുന്നു.
ടൂറിസത്തിന് പ്രാധാന്യം നൽകുന്ന തായ്‌ലൻഡ് പോലുള്ള രാജ്യത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ നിരവധി പേർ ആശങ്ക രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിയന്ത്രണങ്ങളും മെച്ചപ്പെട്ട സുരക്ഷാ പ്രോട്ടോക്കോളുകളും വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.