ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് ജയിൽ അധികൃതർ അനുമതി നൽകി. ഇതോടെ, സഹോദരി അലീമ ഖാൻ അടക്കമുള്ള പി.ടി.ഐ. അനുയായികൾ ജയിലിന് മുന്നിൽ നടത്തിവന്ന ധർണ അവസാനിപ്പിച്ചു. ഇന്നും ചൊവ്വാഴ്ചയും ഇമ്രാൻ ഖാനെ സന്ദർശിക്കാനാണ് കുടുംബാംഗങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്.(Family allowed to visit Imran Khan, protest ends)
ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടുവെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ അഭ്യൂഹങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പാകിസ്താനിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. അഭ്യൂഹങ്ങൾ ശക്തമായതോടെ, ഇമ്രാൻ ഖാന്റെ ആയിരക്കണക്കിന് അനുയായികൾ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചു.
'എക്‌സ്' ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇമ്രാൻ ഖാന്റെ മരണ വാർത്ത വ്യാപകമായി പ്രചരിച്ചെങ്കിലും, ജയിൽ അധികൃതർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിരുന്നില്ല. സഹോദരനെ സന്ദർശിക്കാനുള്ള ആവശ്യം ജയിൽ അധികൃതർ തള്ളിയതിന് പിന്നാലെയാണ് ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇമ്രാൻ ഖാനെ ജയിലിനുള്ളിൽ ക്രൂരമായി ആക്രമിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജയിൽ അധികൃതരുടെ മോശം പെരുമാറ്റത്തെയും പീഡനങ്ങളെയും കുറിച്ച് അദ്ദേഹം പലപ്പോഴും പരാതികൾ ഉന്നയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.