സൊനോറ: മെക്‌സിക്കോയിലെ വടക്കൻ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെർമോസില്ലോയിൽ സൂപ്പർമാർക്കറ്റിലുണ്ടായ സ്ഫോടനത്തെ തുടർന്നുള്ള തീപ്പിടിത്തത്തിൽ കുട്ടികൾ ഉൾപ്പെടെ 23 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.(Explosion and fire at supermarket in Mexico, 23 people, including children, die tragically)
രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ 'ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത ദുരന്തം രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയതായി സൊനോറ സംസ്ഥാന ഗവർണർ അൽഫോൻസോ ഡുറാസോ വീഡിയോ സന്ദേശത്തിൽ അറിയിച്ചു.
ഫോറൻസിക് മെഡിക്കൽ സർവീസ് സംസ്ഥാന അറ്റോർണി ജനറൽ ഗുസ്താവോ സലാസ് സ്ഥിരീകരിച്ചതനുസരിച്ച്, മരിച്ചവരിൽ ഭൂരിഭാഗവും വിഷവാതകം ശ്വസിച്ചാണ് മരണപ്പെട്ടത്. മരിച്ചവരിൽ പലരും പ്രായപൂർത്തിയാകാത്തവരായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ തീപ്പിടിത്തമുണ്ടായത് ട്രാൻസ്ഫോർമറിൽ നിന്നാകാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവം തീവ്രവാദ ആക്രമണമാണെന്ന തരത്തിലുള്ള വാദങ്ങൾ ഉയർന്നിരുന്നെങ്കിലും അത് അടിസ്ഥാനരഹിതമാണെന്നും ആ സാധ്യത തള്ളിക്കളഞ്ഞതായും സൊനോറയിലെ അധികാരികൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൊനോറ സംസ്ഥാന ഗവർണർ അറിയിച്ചിട്ടുണ്ട്.