ധാക്ക: പ്രശസ്ത ബാവുൽ ഗായകൻ അബുൾ സർക്കാരിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബംഗ്ലാദേശിൽ വീണ്ടും വലിയ പ്രതിഷേധം. വിദ്യാർത്ഥികളും കലാകാരന്മാരും ഉൾപ്പെടെയുള്ളവർ തെരുവിലിറങ്ങിയിരിക്കുകയാണ്. രാജ്യത്ത് ഫാസിസത്തിൻ്റെ പുതിയ രൂപം ഉയർന്നുവരികയാണെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന വിമർശനം.(Baul singer's arrest, Protests erupt again in Bangladesh)
ബംഗ്ലാദേശിലെയും പശ്ചിമ ബംഗാളിലെയും ഗായകസമൂഹമാണ് ബാവുൽ ഗായകർ. ഗാനങ്ങളിലൂടെയും സംഗീതത്തിലൂടെയും സൂഫിസത്തെയും മാനവികതയെയും പ്രോത്സാഹിപ്പിക്കുന്നവരാണിവർ. അബുൾ സർക്കാർ തൻ്റെ സംഗീത പരിപാടിക്കിടെ ഇസ്ലാമിക വിശ്വാസത്തെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഒരു ഇമാമും മറ്റ് നാല് പേരും ചേർന്നാണ് ഇദ്ദേഹത്തിനെതിരെ പോലീസിൽ പരാതി നൽകിയത്.
അറസ്റ്റ് നടന്നതിന് രണ്ട് ദിവസത്തിന് ശേഷം, തൗഹീദി ജനത എന്ന സംഘടന നടത്തിയ പ്രതിഷേധ മാർച്ചിനിടെ നാല് ബാവുൽ ഗായകരെ തിരഞ്ഞുപിടിച്ച് മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം രാജ്യത്ത് വർഗീയ സംഘർഷങ്ങൾ വർദ്ധിച്ചുവെന്ന് യുവാക്കൾ ആരോപിക്കുന്നു.
ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം ബംഗ്ലാദേശിൽ ശക്തിപ്പെട്ട ഏകദൈവ വിശ്വാസി സമൂഹമാണ് തൗഹീദി ജനത. ഇവർ സൂഫിസത്തെയും ശക്തമായി എതിർക്കുന്നുണ്ട്. ബംഗ്ലാദേശിൽ വലിയ തോതിൽ ആരാധനാലയങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിട്ടതിന് പിന്നിൽ ഈ കൂട്ടരാണെന്നും റിപ്പോർട്ടുകളുണ്ട്. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് കീഴിൽ വർഗീയ സംഘർഷങ്ങൾ വർധിച്ചുവെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.