ഖാർത്തൂം: സുഡാനിലെ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർ.എസ്.എഫ്.) അതിക്രൂരതയുടെ മുഖമായി മാറുകയാണ് എൽ ഫാഷർ നഗരം. കെട്ടിടങ്ങളിലേക്ക് ഇരച്ചു കയറി ആളുകളെ നിരത്തി നിർത്തി വെടിവെച്ചു കൊല്ലുന്ന സംഘങ്ങൾ, ജനക്കൂട്ടത്തിൽനിന്ന് കന്യകമാരെ തിരഞ്ഞെടുത്ത് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നവർ തുടങ്ങി അതിക്രൂരമായ അതിക്രമങ്ങളാണ് ഇവിടെ അരങ്ങേറുന്നത്.(Atrocities in Sudan, Sexual violence and massacres committed by RSF)
ആശുപത്രി കെട്ടിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീകൾ പോലും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നു. ജനക്കൂട്ടത്തിൽ നിന്ന് കന്യകമാരെ തിരഞ്ഞെടുത്ത് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ആശുപത്രി കെട്ടിടങ്ങളിൽ ഒളിച്ച സ്ത്രീകൾ പോലും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായി.
ലിംഗഭേദം, പ്രായം, വംശീയത എന്നിവയുടെ അടിസ്ഥാനത്തിൽ വ്യക്തികളെ വേർതിരിച്ചാണ് ക്രൂരത കാട്ടിയതെന്ന് അതിജീവിച്ചവർ പറയുന്നു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽനിന്ന് 800 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ ഫാഷർ, 18 മാസമായി ആർ.എസ്.എഫ്. വളഞ്ഞിരിക്കുകയായിരുന്നു. സുഡാൻ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന ഈ പ്രദേശം പിടിച്ചെടുത്തതിന് ശേഷമാണ് അതിക്രൂരതകൾ അരങ്ങേറിയത്.
സായുധ സംഘത്തിലെ ചിലർ മൊബൈലിൽ പകർത്തുന്ന വീഡിയോകളും രാജ്യാന്തര ഏജൻസികളുടെ ഉപഗ്രഹ ചിത്രങ്ങളുമാണ് വാർത്തകളെ പുറംലോകത്തെത്തിക്കുന്നത്. തെരുവുകളിലും മണൽ കൂനകളിലും കൂട്ടത്തോടെ മരിച്ചുകിടക്കുന്നവരുടെ ദൃശ്യങ്ങളാണ് വീഡിയോകളിലുള്ളത്. യഥാർഥ ചിത്രം പുറത്തുവരുന്നതിലും ഭീകരമാണെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എൻ.) പറയുന്നു.
തടവിൽ കഴിയുന്നവരിൽ പലരും മോചനത്തിനായി വലിയ തുക നൽകുന്നതായും പ്രസ്താവനയിൽ അറിയിച്ചു. മോചനത്തിനായി 5 ദശലക്ഷം മുതൽ 30 ദശലക്ഷം വരെ സുഡാനീസ് പൗണ്ട് (ഏകദേശം $8,000 മുതൽ $50,000 വരെ) നൽകേണ്ടി വരുന്നു. ക്രൂരമായ വീഡിയോകൾ പുറത്തെത്തിയതോടെ ആർ.എസ്.എഫ്. നേതൃത്വം വിശദീകരണവുമായി എത്തി. സൈന്യത്തിന്റെ പേരിൽ ക്രൂരതകൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേതൃത്വം പറഞ്ഞു. എന്നാൽ പുറത്തുവരുന്ന വാർത്തകളിൽ പലതും ശരിയല്ലെന്നും നേതൃത്വം അവകാശപ്പെട്ടു.