

ചൈന, സുഷൗ: ചൈനയിലെ സുഷൗവിലുള്ള ഒരു ജ്വല്ലറിയിൽ ജീവനക്കാരൻ്റെ കയ്യിൽ നിന്ന് താഴെ വീണ് പൊട്ടിയത് 1.16 കോടി രൂപ (ഒരു മില്യണിലധികം യുവാൻ) വിലമതിക്കുന്ന ജേഡ് വളകൾ. എന്നാൽ, സംഭവത്തെ തുടർന്ന് ചെറുപ്പക്കാരനായ ജീവനക്കാരനോട് നഷ്ടപരിഹാരം ചോദിക്കുന്നതിന് പകരം, അയാൾക്ക് ക്ഷമ നൽകാനാണ് ജ്വല്ലറി ഉടമ തീരുമാനിച്ചത്. ജ്വല്ലറിയുടമയുടെ ഈ മാതൃകാപരമായ തീരുമാനം ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനം നേടുകയാണ്.
ഒക്ടോബറിൽ ജിയാങ്‌സു പ്രവിശ്യയിലെ ജ്വല്ലറിയിൽ നടന്ന സംഭവം കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഒരു ടേബിൾ മാറ്റുന്നതിനിടയിൽ ജീവനക്കാരൻ അബദ്ധത്തിൽ 50 വളകൾ നിറച്ച ബോക്‌സിൽ തട്ടുകയായിരുന്നു.വളകൾ തകരുന്ന വലിയ ശബ്ദം കേട്ട് ജ്വല്ലറിയിലുണ്ടായിരുന്ന എല്ലാവരും ഞെട്ടി. മുപ്പതിലധികം റഷ്യൻ നെെ്രെഫറ്റുകൾ ഉൾപ്പെടെയുള്ള വളകൾ പൂർണ്ണമായും തകർന്നു.
ക്ലാരിറ്റിക്കും അപൂർവതയ്ക്കും പേരുകേട്ട ഈ വളകൾക്ക് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് ഉടമ ചെങ് പറഞ്ഞു.
'ഇതൊരു പാഠമായിത്തീരും'
നഷ്ടപരിഹാരം വേണ്ടെന്നുവെച്ചതിൻ്റെ കാരണം ജ്വല്ലറി ഉടമ ചെങ് വിശദീകരിച്ചു: "ചെറുപ്പക്കാർക്ക് ശ്രദ്ധയില്ലാതെ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. അതിനാൽ ഇത്തവണ ജീവനക്കാരനോട് ക്ഷമിക്കാനാണ് ഞാൻ തീരുമാനിച്ചത്. ഇതയാൾക്ക് ഒരു പാഠമായിത്തീരുമെന്ന് കരുതുന്നു."
വളരെ ഭയന്നുപോയെന്നും, നഷ്ടപരിഹാരം വാങ്ങാത്തതിൽ ജ്വല്ലറി ഉടമയോട് നന്ദിയുണ്ടെന്നും ജീവനക്കാരൻ പ്രതികരിച്ചു. പൊട്ടിത്തകർന്ന് വളകൾ ജ്വല്ലറിയിൽത്തന്നെ സൂക്ഷിക്കുമെന്നും അത് ജീവനക്കാർക്ക് ഒരു ഓർമ്മപ്പെടുത്തലായി മാറുമെന്നും ജ്വല്ലറി ഉടമ കൂട്ടിച്ചേർത്തു.