ബി നിലവറ തുറക്കാൻ പാടില്ല: നിലപാടിലുറച്ച് രാജകുടുംബം
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ പാടില്ലെന്ന നിലപാടിലുറച്ച് രാജകുടുംബം. നിലവറതുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളോട് സഹകരിക്കില്ലെന്ന് അശ്വതി തിരുന്നാൾ ഗൗരിലക്ഷമിഭായ് പറഞ്ഞു. അതേസമയം സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം മുഖ്യമന്ത്രി പിണറായി വിജയനുമായും രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും.
ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് സമവായം ഉണ്ടാക്കാനാണ് ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ശ്രമം. ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന നിരീക്ഷിക്കാനാണ് എത്തിയതെന്ന് ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നടത്തിയ നിരീക്ഷണം. എന്നാൽ, ബി നിലവറ തുറക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും, നിലവറ തുറക്കുന്നത് ഉചിതമാകില്ലെന്നുമായിരുന്നു രാജകുടുംബത്തിന്റെ വാദം.