Times Kerala

കൊല്ലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവം; സ്ഥലം എസ്‌ഐയ്ക്ക് എതിരെ നടപടി

 

കൊല്ലം: അഞ്ചൽ ഏരൂരിൽ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്ഐയ്ക്കെതിരെ നടപടി. ഏരൂർ എസ്ഐ ലിസിയെ ചുമതലകളിൽ നിന്നു മാറ്റി. പകരം എസ്എച്ച്ഓ ആയി ഗോപകുമാറിനെ നിയമിച്ചു.

പെണ്‍കുട്ടിയെ കാണാതായ ദിവസം പരാതി നൽകിയിട്ടും സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്ന ലിസി നടപടി എടുത്തില്ലെന്നും അവധിയെടുത്ത് പോവുകയായിരുന്നുവെന്നും വീട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു.

ട്യൂഷന്‍ ക്ലാസില്‍ പോയ ഏഴുവയസുകാരി ശ്രീലക്ഷ്മിയെ ബുധനാഴ്ചയാണ് കാണാതായത്. അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷിനൊപ്പമാണ് കുട്ടി ട്യൂഷന് പോയത്. പിന്നീട് കാണാതാകുകയായിരുന്നു.

കുട്ടി ട്യൂഷന് വന്നിട്ടില്ലെന്ന വിവരം ലഭിച്ചപ്പോഴാണ് വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത്. കുട്ടിയെ കാണാതായതിനൊപ്പം രാജേഷിനെയും കാണാതായിരുന്നു. കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് രാജേഷിനെ കുളത്തൂപുഴക്ക് സമീപം വച്ച് കസ്റ്റഡിയിലെടുത്തത്.

ഏരൂര്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി ആര്‍പി കോളനിയിലെ റബ്ബര്‍ ഷെഡിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് അവിടെ പരിശോധിച്ചപ്പോള്‍ മൃതദേഹം കിട്ടി. കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊല നടത്തിയതെന്ന് പ്രതി മൊഴി നല്‍കി. കുട്ടിയെ രാജേഷ് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

Related Topics

Share this story