ഗാസ അല്‍ശിഫാ ആശുപത്രി ‘മരണമേഖല’യായി പ്രഖ്യാപിച്ച് യുഎന്‍

ഇസ്രയേല്‍ അധിനിവേശം നടക്കുന്ന വടക്കന്‍ ഗാസയിലെ അല്‍ശിഫാ ആശുപത്രിയെ യുഎന്‍ മരണ മേഖലയായി പ്രഖ്യാപിച്ചു. ഇന്ധന ലഭ്യത പൂര്‍ണമായും അവസാനിച്ചതോടെയും മറ്റ് അവശ്യഘടങ്ങളുടെ കുറവും മൂലം ആശുപത്രി ഒരു ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് യുഎന്‍ സംഘം വ്യക്തമാക്കുന്നു. ജീവന്‍ പണയംവച്ച് അല്‍ശിഫാ ആശുപത്രിക്കൊപ്പം യുഎന്‍ സംഘം രക്ഷാ പ്രവര്‍ത്തനം നടത്തുകയും പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കുന്നു സാഹചര്യത്തില്‍ പ്രദേശത്തെ അവസ്ഥ കൂടുതല്‍ മോശമായിരിക്കുകയാണ്.

എല്ലായിടത്തും ഷെല്ലിംഗിന്റെയും വെടിവെയ്പ്പിന്റെയും അടയാളങ്ങള്‍ ദൃശ്യമാണ്. ആശുപത്രിയുടെ പ്രവേശന കവാടത്തിനരികെ തന്നെ എണ്‍പതോളം പേരെയാണ് കൂട്ടത്തോടെ മറവ് ചെയ്യേണ്ടി വന്നതെന്നും ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഗാസയിലെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ അല്‍ശിഫയില്‍ നിന്ന് ശുദ്ധജലം, ഇന്ധനം, മരുന്നു, ഭക്ഷണസാധനങ്ങള്‍ മുതലായ ആവശ്യവസ്തുക്കൾ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം തന്നെ ഭാഗികമായി അവസാനിപ്പിച്ചിരിക്കുകയാണ്.