കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും; മോഫിയയുടെ പിതാവിനോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്റെ രക്ഷിതാക്കളില്‍ നിന്നും വിവരങ്ങള്‍ തേടി മുഖ്യമന്ത്രി പിണറായി വിജയന്. മോഫിയയുടെ രക്ഷിതാക്കളോട് മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. മോഫിയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.മോഫിയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മന്ത്രി പി രാജീവ് അറിയിച്ചു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. എന്ത് പരാതിയുണ്ടെങ്കിയും നേരിട്ട് വിളിയ്ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചെന്നും മൊഫിയയുടെ പിതാവ് ദില്‍ഷാദ് പ്രതികരിച്ചു.
അതിനിടെ, യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഭർതൃവീട്ടിൽ മൊഫിയ പര്‍വീൺ നേരിട്ടത് കൊടിയ പീഡനമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതത്തിന് അടിമയെന്നും പലതവണ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അശ്ലീല സൈറ്റുകളിൽ കാണുന്ന ലൈംഗീക വൈകൃതങ്ങൾ ചെയ്യാൻ സുഹൈൽ നിർബന്ധിച്ചിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് വീട്ടിൽ ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. മൊഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തുകയും ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു.