പിങ്ക് പൊലീസ് അപമാനിച്ച സംഭവം; കൂടുതൽ നടപടിയില്ല, അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
ആറ്റിങ്ങൽ: തിരുവന്തപുരത്ത് അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി ചിത്രീകരിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സിപി രജിതയ്ക്കെതിരെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള നടപടിയായി ഇവരെ സ്ഥലം മാറ്റുകയും പരിശീലനത്തിനയക്കുകയും ചെയ്തെന്ന് ഐജി ഹർഷിത അട്ടല്ലൂരി നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ ഇനി കൂടുതൽ നടപടിയെടുക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. തെറ്റ് മനസ്സിലായിട്ടും മാപ്പ് പറയാത്തതടക്കം ഗുരുതര വീഴ്ചയാണ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായത്. അതേസമയം മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ആറ്റിങ്ങലിൽ ഐഎസ്ആർഒയുടെ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവരുടെ അടുത്തായി പിങ്ക് പൊലീസിൻരെ വാഹനവും പാർക്ക് ചെയ്തിരുന്നു. കാറിലുള്ള മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറുകയായിരുന്നു. സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും ഇടപെട്ടു. ഇതിനിടെ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽ നിന്നും കണ്ടെത്തി. നേരത്തെ കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനടക്കം പരാതി നൽകിയിരുന്നു.