തലസ്ഥാനത്തെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം: അച്ഛനും മകനും കുത്തേറ്റ് മരിച്ചു; മരുമകൻ അറസ്റ്റിൽ
തിരുവനന്തപുരം: പൂജപ്പുരയില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ച സംഭവത്തില്‍ മരുമകന്‍ അറസ്റ്റില്‍. മുടവന്‍മുഗള്‍ സ്വദേശികളായ സുനിലും ഇദ്ദേഹത്തിന്റെ മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ സുനിലിന്റെ മരുമകന്‍ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.ജഗതി സ്വദേശികളായ സുനിലും അഖിലും ഒരുവര്‍ഷമായി മുടവന്‍മുകളില്‍ വാടകയ്ക്ക് താമസിക്കുകയാണ്.സംഭവം നടക്കുന്ന സമയം അരുണിന്റെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ അരുണ്‍ ബുധനാഴ്ച നടക്കുന്ന സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ട് അഖിലുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ കൈയാങ്കളി നടക്കുകയും അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് അരുണ്‍ അഖിലിനെ കുത്തുകയുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.ഇരുവരെയും പിടിച്ചുമാറ്റുന്നതിനിടയിലാണ് സുനിലിനും കുത്തേല്‍ക്കുന്നത്. മദ്യലഹരിയില്‍ ആയതിനാല്‍ അരുണിനെ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.വിദേശത്ത് ജോലിയുള്ള അഖില്‍ ദിവസങ്ങള്‍ മുമ്ബാണ് നാട്ടിലെത്തിയത്.