മോഡലുകളുടെ മരണം; ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചന്‍ ഹാജരായി
Nov 26, 2021, 12:58 IST
കൊച്ചി: വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരളയും റണ്ണറപ്പും അടക്കമുള്ളവരുടെ കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചന്‍ പൊലീസില്‍ ഹാജരായി. കളമശേരി മെട്രോ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകര്‍ക്കൊപ്പം എത്തിയാണ് സൈജു ഹാജരായത്. കേസില്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നു മനസിലാക്കിയ സൈജു നേരത്തെ ഒളിവില്‍ പോകുകയായിരുന്നു. ഒരു തവണ ഇയാള്‍ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു. പിന്നാലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തന്റെ നിര്‍ദേശമനുസരിച്ചാണ് സൈജു അന്ന് മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്നതെന്നാണ് അറസ്റ്റിലായ നമ്പര്‍ 18 ഹോട്ടലുടമ റോയി നല്‍കിയ മൊഴി. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറയാനാണ് താന്‍ സൈജുവിനെ പറഞ്ഞുവിട്ടതെന്നാണ് റോയിയുടെ മൊഴി. സൈജുവിനെ ചോദ്യം ചെയ്യുന്നതോടെ കേസിന്റെ പുരോഗതിയില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.