കടംവാങ്ങിയ പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; മഴു കൊണ്ട് തലക്കടിച്ചു കൊന്നു; മൂന്നംഗ കുടുംബം അറസ്റ്റിൽ
Oct 14, 2021, 10:37 IST
എറണാകുളം: കോതമംഗലത്ത് സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസിൽ അയല്‍വാസികളായ മൂന്നംഗ കുടുംബം അറസ്റ്റില്‍. കോതമംഗലം സ്വദേശിയും സ്റ്റുഡിയോ ഉടമയുമായ എല്‍ദോസ് പോളിനെ കൊലപ്പെടുത്തിയ കേസിൽ പിണ്ടിമന സ്വദേശി എല്‍ദോ, പിതാവ് ജോയി, അമ്മ മോളി എന്നിവരാണ് പിടിയിലായത്. കടംവാങ്ങിയ പണം തിരികെ നല്‍കാമെന്നു പറഞ്ഞ് ഞായറാഴ്ച രാത്രി പത്തരയോടെ പ്രതികളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ എല്‍ദോ മഴുവിന്റെ പിടികൊണ്ട് എല്‍ദോസിന്റെ തലക്കടിച്ചു. മരണം ഉറപ്പിച്ച ശേഷം എല്‍ദോസ് പോളിനെ ബൈക്ക് സഹിതം കനാല്‍തീരത്ത് തള്ളുകയായിരുന്നു. കഴിഞ്ഞ തിങ്കള്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം കനാല്‍തീരത്ത് തള്ളാന്‍ മാതാപിതാക്കളും സഹായിച്ചു. പ്രതികളുമായി ഇന്നുതന്നെ പൊലീസ് തെളിവെടുപ്പ് നടത്തും.