

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത‍്യൻ സൂപ്പർ സ്റ്റാർ ബാറ്റർ വിരാട് കോലിക്ക് സെഞ്ചുറി. 102 പന്തുകൾ നേരിട്ട കോലി 5 സിക്സും 7 ബൗണ്ടറിയും ഉൾപ്പടെയാണ് സെഞ്ചുറി തികച്ചത്. ഇതോടെ ഏകദിനത്തിൽ മാത്രം താരത്തിന് 52 സെഞ്ചുറിയായി.
കോലിക്കു പുറമെ മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത് ശർമ അർധസെഞ്ചുറിയും നേടി. 51 പന്തുകൾ നേരിട്ട രോഹിത് 5 ബൗണ്ടറിയും 3 സിക്സും ഉൾപ്പടെ 57 റൺസാണ് അടിച്ചെടുത്തത്. ഒടുവിൽ 4 വിക്കറ്റുകൾ ഇന്ത‍്യക്ക് നഷ്ടമായിട്ടുണ്ട്. രോഹിത് ശർമ (57), യശസ്വി ജയ്‌സ്വാൾ (18), ഋതുരാജ് ഗെയ്‌ക്‌വാദ് (8), വാഷിങ്ടൺ സുന്ദർ (13) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.
ഇന്ത്യൻ ക്രിക്കറ്റിൽ രോഹിതിനും കോലിക്കും ഇനിയും പകരക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് അടിവരയിടുന്ന കാഴ്ചയായിരുന്നു റാഞ്ചിയിൽ കണ്ടത്. ഓൾറൗണ്ടർമാരെയും ഇടങ്കൈയൻമാരെയും കുത്തിനിറയ്ക്കുന്ന പരിഷ്കാരങ്ങളല്ല, ദീർഘകാലാടിസ്ഥാനത്തിൽ കഴിവിനും ക്ലാസിനും നൽകേണ്ട പരിഗണന എന്താണെന്നാണ് രോഹിതും കോലിയും ഒരിക്കൽക്കൂടി തെളിയിക്കുന്നത്.
ഈ മത്സരത്തിലും, സ്പെഷ്യലിസ്റ്റ് ബാറ്റർമാരായ തിലക് വർമ, ഋഷഭ് പന്ത്, ധ്രുവ് ജുറൽ എന്നിവരെ പുറത്തിരുത്തിയപ്പോൾ, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്തത് വാഷിങ്ടൺ സുന്ദറാണ്.