

കേരളവും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. സൗരാഷ്ട്ര ഉയർത്തിയ 330 റൺസ് വിജയലക്ഷ‍്യത്തിലേക്ക് ഇറങ്ങിയ കേരളം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെന്ന നിലയിൽ നിൽക്കെയാണ് മത്സരം അവസാനിപ്പച്ചത്. ഇതോടെ ഒന്നാം ഇന്നിങ്സിന്‍റെ ലീഡിന്‍റെ പിൻബലത്തിൽ കേരളത്തിന് മൂന്നു പോയിന്‍റുകൾ ലഭിച്ചു. ഓപ്പണിങ് ബാറ്റർ രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, അഭിഷേക് ജെ. നായർ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തിനു നഷ്ടമായത്. വരുൺ- അഹമ്മദ് ഇമ്രാൻ സഖ‍്യത്തിന്‍റെ ചെറുത്തു നിൽപ്പാണ് ടീമിനെ സമനിലയിലെത്തിച്ചത്. 58 റൺസ് ഇരുവരും നേടി പുറത്താവാതെ നിന്നു.
നേരത്തെ ചിരാഗ് ജാനിയുടെ (152) സെഞ്ചുറിയുടെ കരുത്തിലായിരുന്നു സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ 402 റൺസ് അടിച്ചെടുത്തത്. ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ സൗരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ജയ് ഗോഹിലിന്‍റെയും വൈകാതെ ഗജ്ജർ സമ്മറിന്‍റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും സൗരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 159 റൺസെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. അർപ്പിത് അർദ്ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന് 174 റൺസാണ് കൂട്ടിച്ചേർത്തത്. 74 റൺസെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിത്താണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.
തുടർന്ന് 152 റൺസെടുത്ത ചിരാഗ് ജാനിയെ ബേസിൽ പന്തിൽ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. 14 ബൌണ്ടറിയും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ചിരാഗിന്‍റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി എം.ഡി. നിധീഷ് നാലും എൻ.പി. ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോം രണ്ടും ബാബ അപരാജിത്, അങ്കിത് ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.