നവി മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലിന് മുമ്പായി മഴയുടെ കളി. മഴമൂലം മത്സരത്തിന് നിശ്ചയിച്ച സമയത്ത് ടോസ് ഇടാനായിട്ടില്ല. 2.30നായിരുന്നു ടോസ് ഇടേണ്ടിയിരുന്നത്. എന്നാൽ, ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ ഔട്ട് ഫീൽഡ് നനഞ്ഞതിനാൽ ടോസ് വൈകുമെന്നാണ് പുതിയ അറിയിപ്പ്. മൂന്ന് മണിക്ക് ടോസ് ഇടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.(Rain delays toss in India-South Africa Women's World Cup final)
ഇന്നത്തെ ഫൈനലിന്റെ ഏറ്റവും വലിയ സവിശേഷത, ലോകകപ്പ് കിരീടം ആര് സ്വന്തമാക്കിയാലും വനിതാ ക്രിക്കറ്റിന് ഒരു പുതിയ ചാമ്പ്യൻമാരെ ലഭിക്കുമെന്നതാണ്. ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ ഇല്ലാത്ത ഒരു വനിതാ ഏകദിന ലോകകപ്പ് ഫൈനൽ ആദ്യമായാണ് നടക്കുന്നത്.
വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്കിത് മൂന്നാം ഫൈനലാണ്. 2005-ൽ ഓസീസ് കരുത്തിന് മുന്നിൽ ഇന്ത്യ കീഴടങ്ങി. 2017-ൽ വിജയത്തിനരികെ വെച്ച് ഇംഗ്ലണ്ടിനോട് 9 റൺസിന്റെ തോൽവി വഴങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ആദ്യ ഫൈനലാണ്.
ഷെഫാലി വർമ്മയും സ്മൃതി മന്ദാനയും മികച്ച തുടക്കം നൽകിയാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും. മധ്യനിരയ്ക്ക് കരുത്തായി ജമീമയും ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും റിച്ച ഘോഷും ടീമിലുണ്ട്. ക്രാന്തി ഗൗഡിന്റെയും ശ്രീ ചരണിയുടെയും രേണുക സിംഗിന്റെയും ബൗളിംഗ് മികവ് കലാശപ്പോരിൽ നിർണായകമാകും.
ലോറ വോൾവാർട്ട്, നെയ്ദിൻ ഡി ക്ലാർക്ക്, മരിസാൻ കാപ്പ്, ടസ്മിൻ ബ്രിറ്റ്സ് തുടങ്ങിയവരിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ, ടോസ് നിർണായകമാകും.