ന്യൂഡൽഹി: കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് നിരാശ നൽകിക്കൊണ്ട് ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിന്റെ കേരള സന്ദർശനം റദ്ദാക്കിയതിനു പിന്നാലെ, 'GOAT ടൂർ 2025'ന്റെ സംഘാടകനായ സതാദ്രു ദത്ത പുതിയ പ്രഖ്യാപനവുമായി രംഗത്ത്. മെസ്സിയുടെ ഇന്ത്യൻ സന്ദർശനം 'പാന്‍ ഇന്ത്യ' ഇവന്റാക്കാൻ ലക്ഷ്യമിട്ട്, ദക്ഷിണേന്ത്യയിലെ ആരാധകർക്കായി ഹൈദരാബാദിനെക്കൂടി പുതിയ വേദിയായി ഉൾപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.(Messi's visit, Hyderabad has been included as a venue for fans in South India)
നവംബർ 17-ന് അർജന്റീന ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും, സ്‌പോൺസർ ആന്റോ അഗസ്റ്റിൻ ഇത് നടക്കില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദക്ഷിണേന്ത്യയിലെ ലക്ഷക്കണക്കിന് ആരാധകർക്ക് മെസ്സിയെ കാണാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാൻ ഹൈദരാബാദിനെ തിരഞ്ഞെടുത്തതെന്ന് സതാദ്രു ദത്ത അറിയിച്ചു. പടിഞ്ഞാറ് മുംബൈ, കിഴക്ക് കൊൽക്കത്ത, വടക്ക് ഡൽഹി എന്നിവയ്ക്ക് പുറമെയാണ് ഹൈദരാബാദ് കൂടി ചേർത്തത്. ഇതോടെ രാജ്യത്തിന്റെ നാല് ഭാഗങ്ങളിലെയും ആരാധകർക്ക് മെസ്സിയെ കാണാൻ അവസരം ലഭിക്കും. മുൻപ് പെലെ, ഡീഗോ മാറഡോണ, കഫു, എമിലിയാനോ മാർട്ടിനെസ്, റൊണാൾഡീഞ്ഞോ തുടങ്ങിയ ഇതിഹാസ താരങ്ങളെ ഇന്ത്യയിലെത്തിച്ച സംഘാടകനാണ് ദത്ത.
ദത്ത നൽകുന്ന വിവരമനുസരിച്ച്, ഡിസംബർ 12-ന് അർധരാത്രിയിലോ 13-ന് പുലർച്ചെയോ ആണ് മെസ്സി ഇന്ത്യയിലെത്തുക. ഡിസംബർ 13-ന് പകൽ കൊൽക്കത്തയിൽ പര്യടനം നടത്തുന്ന മെസ്സി, അതേ ദിവസം വൈകുന്നേരം ഹൈദരാബാദിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. ഇവിടെ സെലിബ്രിറ്റി ഫുട്‌ബോൾ മത്സരം, സംഗീത പരിപാടി, അനുമോദനച്ചടങ്ങ്, ഫുട്‌ബോൾ ക്ലിനിക്ക് എന്നിവയുണ്ടാകും. തുടർന്ന് ഡിസംബർ 14-ന് മുംബൈയിലും 15-ന് ന്യൂഡൽഹിയിലും പരിപാടിയിൽ പങ്കെടുക്കും. ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.
ഹൈദരാബാദിലെ പരിപാടി ഗച്ചിബൗളി സ്റ്റേഡിയത്തിലോ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലോ ആയിരിക്കും നടക്കുക. ടിക്കറ്റ് വിൽപന ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നും ദത്ത സ്ഥിരീകരിച്ചു. മെസ്സിക്കൊപ്പം ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരുമുണ്ടാകുമെന്നും സ്ഥിരീകരണമുണ്ട്.